ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ കൊണ്ട് കശ്മീരില്‍ അക്രമങ്ങളും വിഘടനവാദപ്രവര്‍ത്തനങ്ങളും ഹവാലാ ഇടപാടുകളും കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളാണ് വിവരം പുറത്തുവിട്ടത്. അക്രമങ്ങള്‍ 60 ശതമാനവും ഹവാലാ ഇടപാടുകള്‍ 50 ശതമാനവും കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 500, 1000 നോട്ടുകളുപയോഗിച്ചാണ് ഹവാലാ ഇടപാടുകള്‍ കൂടുതലും നടന്നിരുന്നത്. ഇവ നിരോധിച്ചതോടെ ഹവാലാ ഇടപാടുകാര്‍ക്ക് പിടിച്ചുനില്ക്കാന് കഴിയാത്ത സ്ഥിതി വന്നെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കള്ളനോട്ടുകളാണ്. ഇവ അച്ചടിക്കുന്നത് ക്വെറ്റയിലെ പാകിസ്ഥാന് സര്‍ക്കാര്‍ പ്രസിലും കറാച്ചിയിലെ സെക്യൂരിറ്റി പ്രസിലുമാണെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ കരുതുന്നത്. ഇക്കാര്യം ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഛത്തീസ്ഗഢില ബസ്തര്‍ ഡിവിഷനിലേയും ഝാര്‍ഖണ്ഡിലേയും മുതിര്‍ന്ന മാവോവാദികള്‍ തങ്ങളുടെ കയ്യിലുള്ള അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനങ്ങളുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുണ്ട്. നവംബര്‍ 9 ന് ശേഷം മാവോയിസ്റ്റ് കേഡറുകളില്‍ നിന്നും അനുഭാവികളില്‍ നിന്നുമായി ഇതുവരെ 90 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് കണക്കുകള്‍ കാണിക്കുന്നത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതും ഇവ കിട്ടാനില്ലാത്തതും നിരവധി മാവോവാദികളെ കീഴടങ്ങാന്‍ നിര്ബന്ധിതരാക്കുന്നുണ്ടെന്നാണ് ഒരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് പ്രതികരിച്ചത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധ കലാപകാരികളുടെ അവസ്ഥയും സമാനമാണ്. നോട്ട് അസാധുവാക്കിയത് കൊണ്ട് ആയുധങ്ങളും മറ്റും അതിര്‍ത്തി കടത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
Discussion about this post