ആഭ്യന്തര സംഘർഷം കൊണ്ട് അത്യന്തം അപകടകരമായ സ്ഥിതിയിലാണ് വടക്കുകിഴക്കേ ആഫ്രിക്കൻ രാഷ്ട്രമായ സുഡാൻ. രണ്ട് പട്ടാളജനറൽമാർ തമ്മിലുള്ള അധികാര മത്സരത്തിന്റെ പരിണതിയാണ് സുഡാനിലെ ആഭ്യന്തര യുദ്ധം. ഭരണാധികാരിയും സൈനിക മേധാവിയുമായ അബ്ദേൽ ഫത്തഹ് ബുർഹാനും ഉപഭരണാധികാരിയും അർദ്ധ സൈനിക വിഭാഗം മേധാവിയുമായ മുഹമ്മദ് ഹംദാൻ എന്ന ഹമേത്തിയും തമ്മിലാണ് അധികാര വടം വലി നടക്കുന്നത്. സൈന്യവും അർദ്ധ സൈനിക വിഭാഗവുമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലാണ് യുദ്ധം തുടരുന്നത്.
സുഡാനിൽ കുടുങ്ങിയ മറ്റ് രാജ്യങ്ങളിലുള്ളവരെ രക്ഷിക്കാനുള്ള പ്രവർത്തനം അതാത് രാജ്യങ്ങളുടെ ഭരണകൂടം കഴിയുന്നത്ര വേഗത്തിലാണ് ചെയ്യുന്നത്. ഇന്ത്യക്കാരെ രക്ഷിക്കാനുള്ള പ്രവർത്തനവും വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. അത്യന്തം അപകടകരമായ അവസ്ഥയിൽ തന്നെയാണ് രക്ഷാപ്രവർത്തനവും നടക്കുന്നത്. ഏത് സമയവും ഇരു സൈനിക വിഭാഗങ്ങളുടേയും ഏറ്റുമുട്ടലിനിടയിൽ പെട്ട് നമുക്ക് ജീവൻ നഷ്ടമായേക്കാം. രക്ഷാപ്രവർത്തനത്തിനെത്തിയ തുർക്കിയുടെ വിമാനത്തിനെതിരെ വരെ ആക്രമണം നടന്നിരുന്നു.
ഈ കടുത്ത സംഘർഷത്തിനിടയിലാണ് സുഡാനിൽ പറന്നിറങ്ങി ഏറ്റവും ദുർഘടമായ അവസ്ഥയിലും ഇന്ത്യക്കാരെ രക്ഷിക്കാൻ രാജ്യത്തിന്റെ അഭിമാനമായ ഇന്ത്യൻ വ്യോമസേനയ്ക്ക് കഴിയുന്നത്. സുഡാൻ തലസ്ഥാനമായ ഖാർട്ടൂമിൽ നിന്ന് 40 കിലോമീറ്റർ അകലെ വാദി സെയ്ഡ്ന എയർ സ്ട്രിപ്പിൽ കുടുങ്ങിയ ഇന്ത്യക്കാരെ വ്യോമസേന രക്ഷിച്ചത് അതിസാഹസികമായാണ്. ആക്രമണത്തിൽ തകർന്ന എയർഫീൽഡിൽ യുദ്ധസമാനമായ ഓപ്പറേഷനാണ് ഇന്ത്യൻ വ്യോമസേന നടത്തിയത്.
വിമാനത്തിന് ഇറങ്ങാൻ സഹായകമാകുന്ന തരത്തിൽ ദിശാസൂചകങ്ങളോ ലൈറ്റുകളോ ഒന്നും ഉള്ള അവസ്ഥയിലായിരുന്നില്ല എയർ സ്ട്രിപ്പ്. രക്ഷാപ്രവർത്തനത്തിനെത്തുന്ന ത്രിവർണ പതാക പതിപ്പിച്ച വ്യോമസേന വിമാനത്തിനായി കാത്തിരിക്കുന്നത് ഗർഭിണികളും രോഗികളും ഉൾപ്പെടെ 121 പേർ.
ആകാശ ഗംഗയ്ക്ക് അപ്പുറമാണെങ്കിലും, ഇന്ത്യക്കാരൻ ആണെങ്കിൽ നിങ്ങളെ രക്ഷിച്ചിരിക്കുമെന്നതാണ് രാജ്യത്തിന്റെ നയമെന്ന് മുൻ വിദേശകാര്യമന്ത്രിയും യശശ്ശരീരയുമായ സുഷമ സ്വരാജ് പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ പ്രവർത്തനവും അതിന് അനുസരിച്ച് തന്നെയായിരുന്നു. അപകടമെന്തുണ്ടായാലും ഇന്ത്യക്കാരെ രക്ഷിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ ഇന്ത്യൻ വ്യോമസേന അത്യാധുനിക വിമാനമായ സി 130 ജെ സൂപ്പർ ഹെർക്കുലീസുമായി വാദി സെയ്ഡ്നയിലേക്ക് നീങ്ങി. ലോകത്തെ ഏറ്റവും ഉയരം കൂടിയ എയർ സ്ട്രിപ്പ് എന്ന് പേരുകേട്ട ചൈന അതിർത്തിയിലെ ദൗലത് ബേഗ് ഓൾഡിയിൽ ഇറങ്ങാനും കാര്യം നിർവഹിച്ച് തിരിച്ച് പറന്നുയരാനും കഴിയുന്ന സൂപ്പർ ഹെർകുലീസിനെ സംബന്ധിച്ചിടത്തോളം ഇത് പൂ നുള്ളുന്നത് പോലെ ലളിതം.
ഇലക്ട്രോ ഓപ്ടിക്കൽ – ഇൻഫ്രാറെഡ് സെൻസർ ഘടിപ്പിച്ച ഗോഗിൾസുപയോഗിച്ച് റൺവേ കൃത്യമായി കണ്ടെത്തി അർദ്ധ രാത്രിയോടെ സി 130 ജെ ഹെർകുലീസ് ലാൻഡ് ചെയ്തു. എഞ്ചിൻ ഓഫ് ചെയ്യാതെ തന്നെ തയ്യാറാക്കി നിർത്തി. ചാടിയിറങ്ങിയ ഇന്ത്യൻ വ്യോമസേന സ്പെഷ്യൽ ഫോഴ്സ് – ഗരുഡ് കമാൻഡോകൾ ഇന്ത്യക്കാർക്ക് സംരക്ഷണം തീർത്തു. വളരെ പെട്ടെന്ന് തന്നെ ലഗ്ഗേജുകൾ വിമാനത്തിൽ കയറ്റി. ഇറങ്ങാൻ ഉപയോഗിച്ച അതേ സാങ്കേതിക വിദ്യതന്നെ പറന്നുയരാനും ഉപയോഗിച്ചു. 121 യാത്രക്കാർ സുരക്ഷിതരായി ജിദ്ദയിലേക്ക്.. 2021 ൽ അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചപ്പോഴും ഇതുപോലൊരു ഓപ്പറേഷൻ ഇന്ത്യൻ വ്യോമസേന നടത്തിയിരുന്നു.
വിവിധ കോമ്പിനേഷനുകളിലായി 20 ടണ്ണോളം ഭാരം വഹിക്കാൻ ശേഷിയുള്ള വിമാനമാണ് സൂപ്പർ ഹെർകുലീസ്. മണിക്കൂറിൽ പരമാവധി 670 കിലോമീറ്റർ വേഗതയിൽ ഒൻപതു കിലോമീറ്ററോളം ഉയരത്തിൽ പറക്കാൻ സാധിക്കും. 128 സൈനികരെ അല്ലെങ്കിൽ 92 പാരാ ട്രൂപ്പേഴ്സിനെ ഒറ്റയടിക്ക് ലക്ഷ്യസ്ഥാനത്തെത്തിക്കുവാൻ ശേഷിയുള്ള ഈ വിമാനം ടർബോഫാൻ-പ്രൊപ്പല്ലർ (Turboprop) എഞ്ചിൻ ഉപയോഗിക്കുന്ന വിമാനമാണ്. ടർബോപ്രോപ് എഞ്ചിൻ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മിലിട്ടറി എയർക്രാഫ്റ്റുകളിൽ ഒന്നു കൂടിയാണ് സൂപ്പർ ഹെർക്കുലീസ്. ഈ കരുത്തന് കരുത്താകുന്നത് വിമാന എഞ്ചിൻ നിർമ്മാണരംഗത്തെ അതികായന്മാരിൽ ഒന്നായ റോൾസ് റോയ്‌സിന്റെ എഞ്ചിനുകളാണ്. നിലവിൽ 12 സൂപ്പർ ഹെർക്കുലീസ് വിമാനങ്ങളാണ് ഇന്ത്യൻ വ്യോമ സേനയ്ക്കുള്ളത്.
Discussion about this post