തിരുവനന്തപുരം: ലോ കോളേജിൽ പ്രിൻസിപ്പാളിനെയും അദ്ധ്യാപകരെയും മുറിയിൽ പൂട്ടിയിടുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു. കണ്ടാൽ അറിയാവുന്ന 60 പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തത്. എസ്എഫ്‌ഐ പ്രവർത്തകരുടെ ആക്രമണത്തിൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ വി.കെ സഞ്ജുവിന് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സഞ്ജു നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി.
മർദ്ദനം, അന്യായമായി തടങ്കലിൽ വയ്ക്കൻ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ക്യാമ്പസിനുള്ളിലെ പ്രവർത്തകർക്ക് പുറമേ പുറത്ത് നിന്ന് വന്നവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. മ്യൂസിയം പോലീസാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രിൻസിപ്പാളിനെയും അദ്ധ്യാപകരെയും ഏകദേശം 10 മണിക്കൂറോളമാണ് മുറിയിൽ എസ്എഫ്‌ഐ പ്രവർത്തകർ പൂട്ടിയിട്ടത്. 21 അദ്ധ്യാപകരായിരുന്നു എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരതയ്ക്ക് ഇരയായത്. വൈകീട്ട് മൂന്ന് മണിയ്ക്ക് ബന്ദകളാക്കിയ അദ്ധ്യാപകരെ പുലർച്ചെ ഒരു മണിയോടെയായിരുന്നു വിദ്യാർത്ഥികൾ പുറത്തുവിട്ടത്. ഇതിനിടെ ഇവർ സഞ്ജുവിനെ മർദ്ദിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ സഞ്ജുവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മണിക്കൂറുകളോളം മുറിയിൽ കഴിയേണ്ടിവന്നതോടെ പല അദ്ധ്യാപകർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടു. കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-കെഎസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് അദ്ധ്യാപകരെ ബന്ദികളാക്കുന്ന സംഭവത്തിലേക്ക് നയിച്ചത്.
അതേസമയം ഏരിയ ജില്ലാ നേതാക്കളാണ് ഉപരോധത്തിന് നേതൃത്വം നൽകിയതെന്ന് അദ്ധ്യാപകർ പറഞ്ഞു. ഇവർക്കെതിരെ പരാതി നൽകുമെന്നും വ്യക്തമാക്കി.
Discussion about this post