ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് നായയുടെ കടിയേറ്റു. വെട്ടുവേനി സൗപർണികയിൽ ബിനു-ശ്രുതി ദമ്പതികളുടെ മകൻ ആദികേശ് (5), ആലുംമൂട്ടിൽ തെക്കതിൽ രാജശ്രീ (44) എന്നിവർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു ആദികേഷിനെ നായ ആക്രമിച്ചത്. കുട്ടിയുടെ ഇടത്തെ കയ്യിലും നടുവിനുമാണ് കടിയേറ്റത്. മീൻ വൃത്തിയാക്കുന്നതിനിടെയാണ് രാജശ്രീയ്ക്ക് പരിക്കേറ്റത്. പാഞ്ഞെത്തിയ നായ തുടയിൽ കടിക്കുകയായിരുന്നു.
ഇതിന് ശേഷം പ്രദേശത്തെ മറ്റുള്ളവരെ നായ ആക്രമിക്കാൻ ശ്രമിക്കുകയും, വളർത്തു മൃഗങ്ങളെ കടിക്കുകയും ചെയ്തു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ നായയെ ചത്ത നിലയിൽ കണ്ടെത്തി.
പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ഇവിടെ നിന്നും മെച്ചപ്പെട്ട ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നായയ്ക്ക് പേ വിഷബാധയുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ നായയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
Discussion about this post