ഗുവാഹട്ടി: ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. രാജ്യത്തെയും നമ്മുടെ സൈനികരെയും അപമാനിക്കാനുള്ള ശ്രമമാണ് രാഹുലിന്റേതെന്ന് ഹിമന്ത ബിശ്വശർമ്മ പറഞ്ഞു. മറ്റൊരു രാജ്യത്ത് പോയി സ്വന്തം രാജ്യത്തെ അപമാനിക്കുന്ന രാഹുലിന്റെ നടപടി വിചിത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. അതുകൊണ്ടുതന്നെ സ്വതന്ത്രമായി ആശയങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. മോദി സർക്കാർ നൽകിയ സുരക്ഷയിലാണ് രാഹുലിന് ഭാരത് ജോഡോ യാത്ര ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞത്. കോൺഗ്രസ് ഭരണകാലത്ത് ബിജെപിയാണ് ഇത്തരം ഒരു യാത്ര നടത്തുന്നത് എങ്കിലോ ?.എന്തായേനെ അവസ്ഥ. പെഗാസസ് ഉപയോഗിച്ച് അദ്ദേഹത്തിന്റെ വിവരങ്ങൾ എല്ലാം ചോർത്തുകയാണെന്നാണ് പറയുന്നത്. എന്നാൽ പരിശോധനയ്ക്കായി ഫോൺ നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും അദ്ദേഹം നൽകിയില്ല. ഇതിന് പിന്നാലെയാണ് പെഗാസിസ് ഉപയോഗിച്ച് ഫോൺ ചോർത്തിയതിന് തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയത് എന്നും ഹിമന്ത കൂട്ടിച്ചേർത്തു.
ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ ഒട്ടും സുരക്ഷിതരല്ലെന്നാണ് രാഹുൽ ഉയർത്തുന്ന ആക്ഷേപം. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ 2014 ന് ശേഷം രാജ്യത്ത് വർഗ്ഗീയ സംഘർഷങ്ങൾ കുറവാണെന്ന് വ്യക്തമാകും. ഇത് മാത്രമല്ല തങ്ങൾക്ക് വേണ്ടി നടത്തുന്ന വിവിധ വികസന പ്രവർത്തനങ്ങളിൽ ന്യൂനപക്ഷങ്ങൾ അതീവ സന്തോഷത്തിലാണ്.
ചൈനയെയും ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെയും രാഹുൽ പുകഴ്ത്തിയിരുന്നു. ഇന്ന് പല രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കാനുള്ള കാരണം ഈ പദ്ധതിയാണ് എന്നതാണ് യാഥാർത്ഥ്യം. തീവ്രവാദികൾ തന്നെ തുറിച്ച് നോക്കിയെന്നാണ് രാഹുൽ പറഞ്ഞത്. എന്നാൽ ഇക്കാര്യം എന്ത്‌കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post