അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബെർഗ് എന്ന ധനകാര്യ സ്ഥാപനം. വാർത്തകൾ കണ്ടിരിക്കും. അദാനി ഷെയർ മാർക്കറ്റിൽ വൻ കൃത്രിമം കാണിച്ചു നിക്ഷേപകരെ പറ്റിച്ചു എന്നാണ് ആരോപണം. ആരോപണം അസംബന്ധം ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കണ്ടപ്പോഴാണ് ആരാണീ ഹിൻഡൻബെർഗ് എന്നൊന്ന് പരതി നോക്കിയത്. അപ്പഴാണ് കണ്ടത്. പേര് ഹിൻഡൻബെർഗ് റിസർച്ച് എന്നൊക്കെ ആണെങ്കിലും അവരുടെ മെയിൻ കച്ചവടം സ്റ്റോക്ക് മാർക്കറ്റിലെ ഷോർട്ട് സെല്ലിങ് ആണ്. ന്യൂയോർക്ക് ആണ് ആസ്ഥാനം.
അവർ സ്വയം അവകാശപ്പെടുന്നത് റിസർച്ച് സ്ഥാപനമാണ് എന്നാണെങ്കിലും വിപണിയിൽ അവരൊരു ഹിറ്റ് ജോബ് എന്റിറ്റി ആണ്. അതായത് അവർ ഒരു കമ്പനിക്കെതിരെ റിസർച്ച് റിപ്പോർട്ട് ഉണ്ടാക്കുന്നു. അത് പുറത്ത് വിട്ട് ആ കമ്പനിയെ പരമാവധി ദ്രോഹിക്കുന്നു. അപ്രകാരം ആ കമ്പനിയുടെ മൂല്യം സ്റ്റോക്ക് മാർക്കറ്റിൽ ഇടിയുമ്പോൾ ആ തകർച്ച അവർ ഷോർട്ട് സെല്ലിംഗിലൂടെ മുതലാക്കുന്നു. ഇപ്രകാരമുള്ള ചതി പ്രയോഗങ്ങൾ കൊണ്ട് കുപ്രസിദ്ധിയാർജ്ജിച്ചത് മൂലം ഇവർക്കെതിരെ അമേരിക്കയുടെ തന്നെ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്, വിശ്വാസവഞ്ചനയ്ക്കും, കുറ്റകരമായ ഗൂഢാലോചനക്കും കേസുകൾ എടുത്തിട്ടുണ്ട്.
ഇതിന് മുൻപ്, ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പ് ആയ നിക്കോള, ഹെൽത്ത് കെയർ സ്ഥാപനമായ ക്ലൊവർ ഹെൽത്ത്, കാൻഡി എന്ന ചൈനീസ് ഇലക്ട്രിക് വാഹന, ബാറ്ററി നിർമാതാക്കൾ, ലോഡ്‌സ്ടൗണ് മോട്ടോഴ്‌സ് എന്ന ഓട്ടോമൊബൈൽ സ്റ്റാർട്ടപ്പ് എന്നിങ്ങനെ ഒരു നിര സ്ഥാപനങ്ങൾ ഇവരുടെ ഹിറ്റ്‌ജോബിന് ഇരയായിട്ടുണ്ട്.
ഇനി ഇത്തരം റിസർച്ചുകൾ ഹിൻഡൻബർഗ് ഇറക്കുന്നത് നിക്ഷേപകരെ രക്ഷിക്കാനാണോ? അല്ലേയല്ല എന്നതാണ് വാസ്തവം. ഹിൻഡൻബർഗ് യഥാർത്ഥത്തിൽ ഒരു ഷോർട്ട് സെല്ലിങ് സ്ഥാപനമാണ് എന്നു മുകളിൽ പറഞ്ഞല്ലോ. സ്റ്റോക്ക് മാർക്കറ്റിൽ കളിക്കുന്നവർക്ക് അറിയുന്നുണ്ടാവും. എന്നാലും സാധാരണക്കാർക്ക് മനസ്സിലാവാൻ ഒന്ന് ചെറുതായി വിശദീകരിക്കാം.
സാധാരണ ഒരു ഷെയർ കുറഞ്ഞ വിലയ്ക്ക് വാങ്ങി വില ഉയരുമ്പോൾ വിൽക്കുകയാണല്ലോ ചെയ്യുക. ഇത്തരത്തിൽ ലാഭം ഉണ്ടാകണമെങ്കിൽ മാർക്കറ്റ് അഥവാ ഈ വാങ്ങിയ ഷെയറിന്റെ മൂല്യം ഉയരണം അഥവാ ബുള്ളിഷ് ആവണം.
എന്നാൽ നേരെ തിരിച്ച് തകരുന്ന മാർക്കറ്റിൽ നിന്ന് കാശുണ്ടാക്കുന്ന ഏർപ്പാടാണ് ഷോർട്ട് സെല്ലിങ്. സാധാരണ കുറഞ്ഞ വിലയുള്ള ഷെയർ വാങ്ങി കൂടുമ്പോൾ വിൽക്കുന്നതിന് പകരം ഷോർട്ട് സെല്ലിങിൽ ഒരു ഷെയറിന്റെ വില പരമാവധി ഉയരത്തിൽ എത്തി എന്നു കാണുമ്പോൾ വിൽക്കുകയാണ്. അതേ. നമ്മൾ ആ ഷെയർ വാങ്ങിയിട്ടില്ലേലും, നമ്മുടെ കയ്യിൽ ആ കമ്പനിയുടെ ഷെയർ ഇല്ലെങ്കിലും പ്രശ്നമല്ല. വില മാക്സിമത്തിൽ നിൽക്കുമ്പോൾ വിറ്റ ആ ഷെയർ തുടർന്ന് വില താഴുമ്പോൾ വാങ്ങുന്നു. അങ്ങനെ കണക്ക് ക്ളോസ് ചെയ്താൽ ലാഭം കയ്യിലിരിക്കും. ഒരു ഉദാഹരണം പറയാം.
ഒരു സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഷെയർ വാല്യു 1000 രൂപയാണ് എന്നു കരുതുക. ഈ മൂല്യം ഇനി ഉയരാൻ സാധ്യത ഇല്ലെന്ന് കാണുമ്പോൾ നിങ്ങൾ ഇതിന്റെ 100 ഷെയറുകൾ വിൽക്കുന്നു.
അതായത് നിങ്ങളുടെ കയ്യിൽ ഇപ്പോൾ ഉള്ള ഷെയറുകൾ : – 100 എണ്ണം
നിങ്ങളുടെ കയ്യിൽ ഇല്ലാത്തത് ആണല്ലോ വിറ്റത്. അതുകൊണ്ടാണ് മൈനസ് സൈൻ ഇട്ടത്
ഈ ഷെയറുകൾ വിറ്റപ്പോൾ നിങ്ങൾക്ക് കിട്ടിയത്: 1000 x -100 = – ₹1,00,000
എന്നാൽ ഈ കാശ് പണമായി ഇങ്ങ് വാങ്ങാൻ പറ്റില്ല. അന്നേ ദിവസം തന്നെ ഈ ഷെയറിന്റെ മൂല്യം നിങ്ങൾ പ്രതീക്ഷിച്ച പോലെ ഇടിയുകയും ഒരു 850 രൂപയിൽ എത്തുകയും ചെയ്തു എന്ന് കരുതുക. അപ്പോൾ അന്നേ ദിവസം വൈകുന്നേരം മാർക്കറ്റ് ക്ലോസ് ചെയ്യുന്നതിന് മുൻപ് നിങ്ങൾ ആ 100 ഷെയറുകൾ വാങ്ങുന്നു.
ഇപ്പോൾ നിങ്ങളുടെ കണക്ക് എങ്ങനെയാണ്
രാവിലെ 100 ഷെയർ വിറ്റ വകയിൽ : – ₹1,00,000
വൈകീട്ട് അതേ 100 ഷെയർ വാങ്ങിയ വകയിൽ: 850 x 100 = 85,000/-
അതായത് കണക്ക് ക്ലോസ് ചെയ്യുമ്പോൾ നിങ്ങൾക്ക് 15,000 രൂപ ലാഭം. ഇങ്ങനെയാണ് ഇടിയുന്ന മാർക്കറ്റിൽ നിന്ന് short selling വഴി പണമുണ്ടാക്കുന്നത്.
മേൽപ്പറഞ്ഞ ഹിൻഡൻബർഗ് പോലുള്ള വമ്പൻ കമ്പനികൾ ഇതിന്റെ അങ്ങേയറ്റത്തെ കളികൾ കളിക്കുന്നവരാണ്. ഇതിൽ തെറ്റൊന്നുമില്ല. ഷോർട്ട് സെല്ലിങ് ഓഹരിവിപണി നിയമങ്ങൾക്ക് വിധേയം തന്നെയാണ്. എന്നാൽ ഹിൻഡൻബർഗ് നടത്തുന്ന ചതി അവരുടെ റിസർച്ച് റിപ്പോർട്ടുകളിൽ കൂടിയാണ്. ഒരു കമ്പനിയെ ടാർജറ്റ് ചെയ്യുന്നു. ആ കമ്പനിയിലെ നിക്ഷേപകർ അപകടത്തിലാണ് എന്നൊരു റിസർച്ച് റിപ്പോർട്ട് ഇറക്കി പരിഭ്രാന്തി സൃഷ്ടിക്കുന്നു. അതിന് പിന്നാലെ ഇവർ നേരിട്ടോ ഇവരുടെ അനേകം പ്രോക്സികൾ വഴിയോ അതേ കമ്പനിയുടെ വൻ തുകയുടെ ഓഹരികൾ വിറ്റിരിക്കും. നിക്ഷേപകർ കൂട്ടമായി പണം പിൻവലിക്കുകയും ഇരയാകുന്ന കമ്പനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിയുകയും ചെയ്യുന്നു. അതോടെ ഹിൻഡൻബെർഗ് രാവിലെ വിറ്റ ഓഹരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ലാഭം കൊയ്യുന്നു.
ഈ ഏർപ്പാട് പിന്നെയും പരമാവധി ദിവസങ്ങൾ തുടരുന്നതിന് വേണ്ടി അവർ തങ്ങൾ ഇറക്കിയ റിപ്പോർട്ട് മാധ്യമങ്ങളിൽ ലൈവാക്കി നിർത്തുന്നു. അപ്രകാരം വീണ്ടും ഏതാനും ദിവസങ്ങൾ ഈ തകർച്ച തുടരുന്നു. ദിവസേന ഹിൻഡൻബെർഗ് കാശ് വരുന്നു. അവസാനം ഷെയർ മൂല്യം പരമാവധി ഇടിഞ്ഞു എന്നും കമ്പനി കുത്തുപാളയെടുത്തു എന്നും കാണുമ്പോൾ കിട്ടിയ കാശും വാരി സ്ഥലം കാലിയാക്കുന്നു. എന്നിട്ടും കമ്പനി ഇടിഞ്ഞില്ലെങ്കിൽ ആ കുറഞ്ഞ വിലക്ക് അതേ കമ്പനിയുടെ പരമാവധി ഷെയറുകൾ വാങ്ങി കൂട്ടുന്നു. തിരിച്ചു കയറും എന്നുറപ്പണല്ലോ.
ഇപ്രകാരം നല്ല നിലക്ക് പോകുന്ന സംരംഭങ്ങളെ കൊന്ന് തിന്നു ജീവിക്കുന്നവർ ആയത് കൊണ്ടാണ് സാമ്പത്തിക കഴുകന്മാർ എന്ന് തലക്കെട്ടിൽ പരാമർശിച്ചത്. ഇത്തവണ ഇവരുടെ ഇര അദാനിയാണ്. അതിസമ്പന്ന ശ്രേണിയിൽ സായിപ്പന്മാരെ ഓരോരുത്തരായി പുറകിലാക്കി കൊണ്ട് മുന്നേറുന്ന അദാനി ഇത്തരം ഒരു ഹിറ്റ് ജോബിന്റെ ഇരയാവുന്നത് അത്ര അപ്രതീക്ഷിതമൊന്നും ആവാൻ വഴിയില്ല. ചുരുങ്ങിയ പക്ഷം അദാനിയെങ്കിലും ഏതേലും കോണിൽ നിന്ന് ഇങ്ങനൊരു പണി പ്രതീക്ഷിച്ചിരിക്കും.
അതുകൊണ്ട് തന്നെ കേവലം ഒന്നോ രണ്ടോ വർഷം കൊണ്ട് ബില്യൺ കണക്കിന് ഫണ്ടിങ് നേടിയ ഏതാനും അമേരിക്കൻ സ്റ്റാർട്ടപ്പുകളെ കൊന്ന് തിന്ന പോലെ അദാനിയുടെ ചോര കുടിക്കാമെന്നു കണക്ക് കൂട്ടി വന്ന ഹിൻഡൻബെർഗിന് ഇവിടെ കളി അത്ര സുഗമമാവാൻ വഴിയില്ല.
എന്നാൽ ഇതും കണ്ട് സായിപ്പ് അദാനിയുടെ കള്ളത്തരം പിടിച്ചെന്നും പറഞ്ഞ് കൂവിയാർത്തു നടക്കുന്ന മണ്ണുണ്ണികളെ കാണുമ്പോഴാണ് ചിരി വരുന്നത്. ഹിൻഡൻബെർഗിനും അദാനിക്കും അതൊക്കെ വെറും ചീള് കേസായിരിക്കും. ഇവിടെ ഇരുകൂട്ടരുടെയും വിഷയം കേവലം ഷെയർ മൂല്യം ഇടിയുമ്പോഴത്തെ പണം മാത്രമാണ്.
Discussion about this post