ടോക്കിയോ: അപ്‌സ്‌കെർട്ടിംഗ് നിരോധിക്കാനൊരുങ്ങി ജപ്പാൻ. മറ്റൊരാൾ അറിയാതെ ലൈംഗികച്ചുവയുള്ള ചിത്രങ്ങൾ എടുക്കുന്നതിനെയാണ് അപ്‌സ്‌കെർട്ടിംഗ് എന്ന ഗണത്തിൽപ്പെടുത്തുന്നത്. നിരോധനത്തിന് മുന്നോടിയായി രാജ്യത്തെ നിയമനിർമാണ കമ്മീഷൻ ഒരു ബിൽ തയ്യാറാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവോ 3 ദശലക്ഷം ജപ്പാനീസ് യെൻ വരെ പിഴയോ ലഭിക്കുമെന്നാണ് റിപ്പോർട്ട്.
രഹസ്യമായി മറ്റൊരാളുടെ ഫോട്ടോയെടുത്ത് ലൈംഗികച്ചുവയോടെ പ്രദർശിപ്പിക്കുന്നവർക്കുള്ള താക്കീതാണ് പുതിയ നിയമമെന്ന് വിദഗ്ധർ പറയുന്നു.ലൈംഗിക ചൂഷണ സ്വഭാവമുള്ള വോയറിസ്റ്റിക് ചിത്രങ്ങൾ പകർത്തുന്നത് നിയമവിരുദ്ധമാക്കുമെന്ന് അവർ വ്യക്തമാക്കുന്നു.
പലരും ചിലപ്പോൾ നിസാരമായി കാണുന്ന ഒന്നാണ് അപ്‌സ്‌കെർട്ടിംഗ്. ഒരാളുടെ വസ്ത്രത്തിന്റെ താഴെഭാഗത്ത് നിന്ന് ഫോട്ടോ എടുത്ത്, ലൈംഗിക ചുവയായി ഈ ഫോട്ടോ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.സ്ത്രീകളാണ് ഇത്തരം ഫോട്ടോ എടുക്കലിന് ഇരയാവുന്നത്. ചിലർ ഷൂകളിൽ ചെറിയ ക്യാമറ സ്ഥാപിച്ച് സ്ത്രീകളുടെ പാവാടയുടെ അടിയിൽ നിന്ന് ഫോട്ടോ എടുക്കുന്നു,മറ്റ് ചിലർ, പാവാട ധരിച്ച സ്ത്രീകൾ നടന്ന് പോകാൻ ഇടയുള്ള കോണിപ്പടികൾക്ക് താഴെ ക്യാമറകൾ സ്ഥാപിക്കുന്നു. ഇതെല്ലാം രാജ്യത്ത് വ്യാപകമായതോടെയാണ് അപ്‌സ്‌കെർട്ടിംഗിന് നിരോധനമേർപ്പെടുത്തുന്നത്.
ആളുകളെ അവരുടെ അറിവില്ലാതെ ചിത്രീകരിക്കുന്നതും അപ്സ്‌കിർട്ടിംഗിൽ ഉൾപ്പെടുന്നു. ടോപ്ലെസ് ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങൾ/വീഡിയോകൾ എടുക്കൽ, ഡ്രസ്സിംഗ് റൂമിലോ കിടപ്പുമുറിയിലോ വസ്ത്രങ്ങൾ അഴിക്കുന്നത്, ക്യാമറകൾ പൊതു ടോയ്ലറ്റുകളിലോ നീന്തൽക്കുളങ്ങളുടെ മാറുന്ന മുറികളിലോ സ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.











