തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട്- ദമാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി. ഉച്ചയ്ക്ക് 12 മണയിയോടെയായിരുന്നു വിമാനം താഴെയിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 182 യാത്രികരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും രാവിലെ 10 മണിയോടെയായിരുന്നു വിമാനം പുറപ്പെട്ടത്. എന്നാൽ പറന്നുയരുന്നതിനിടെ വിമാനം റൺവേയിൽ തട്ടുകയായിരുന്നു. ഇതേ തുടർന്നാണ് വിമാനം തിരുവനന്തപുരത്ത് അടിയന്തിരമായി താഴെ ഇറക്കാൻ തീരുമാനിച്ചത്. വിമാനത്തിന്റെ ഹൈഡ്രോളിംഗിനാണ് തകരാർ സംഭവിച്ചത്.
റൺവേയിൽ ഇടിച്ചതിനെ തുടർന്ന് വിമാനം ആദ്യം കോഴിക്കോട് തന്നെ ഇറക്കാൻ ആയിരുന്നു ആദ്യ ശ്രമം. ഇതിനായി വിമാനത്താവളത്തിന് ചുറ്റും വിമാനം പറന്നിരുന്നു. എന്നാൽ പിന്നീട് നെടുമ്പാശ്ശേരിയിലോ തിരുവനന്തപുരത്തോ ഇറക്കാൻ ആലോചിക്കുകയായിരുന്നു. ശേഷം സുരക്ഷ കൂടിയ തിരുവനന്തപുരത്ത് വിമാനം ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇറക്കുന്നതിന് മുന്നോടിയായി വിമാനത്തിലെ ഇന്ധനം കളഞ്ഞിരുന്നു. സർവ്വ സന്നാഹങ്ങളോടും കൂടിയാണ് വിമാനം താഴെയിറക്കിയത്. ഉടനെ യാത്രികരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
രാജ്യത്ത് സുരക്ഷിതമായി വിമാനം ലാന്റ് ചെയ്യാവുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം വിമാനത്താവളം. കൃത്യമായ പ്രോട്ടോകോളിന് ശേഷം ആയിരുന്നു വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തിയത്.
Discussion about this post