കാഠ്മണ്ഡു: നേപ്പാളിൽ 72 യാത്രക്കാരുടെ മരണത്തിനിടയാക്കിയ വിമാനം അപകടത്തിൽ പെടുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. പറന്നുകൊണ്ടിരിക്കെ വിമാനം ബാലൻസ് തെറ്റി ചരിയുന്നതും പിന്നീട് നിലംപതിക്കുന്നതുമായ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്.
11 സെക്കൻഡുകളുളള വീഡിയോയാണ് പുറത്തുവന്നത്. ഒരു വീടിന് മുകളിൽ നിന്ന് പകർത്തിയതാണ് ദൃശ്യങ്ങൾ. വിമാനം ആടിയുലയുന്നതും കീഴ്‌മേൽ മറിയാൻ തുടങ്ങുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതിന് പിന്നാലെ ഭയാനകമായ ശബ്ദവും കേൾക്കാം.
അപകടസ്ഥലത്ത് നിന്ന് വലിയ തീയും പുകയും ഉയരുന്നതിന്റെയും പ്രദേശവാസികളുടെയും അഗ്നിശമന സേനയുടെയും രക്ഷാപ്രവർത്തനങ്ങളുടെയും വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. നിലംപതിച്ചതോടെ വിമാനം പല ഭാഗങ്ങളായി ചിന്നിച്ചിതറിയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
Horrifying last moments of an ATR plane crash from Nepal in Pokhara that was bound for Kathmandu. All 72 people on board are dead. pic.twitter.com/4JZIvnThPQ
— Wajahat Kazmi (@KazmiWajahat) January 15, 2023
68 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടെ 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 15 പേർ വിദേശികളാണ്. നേപ്പാളിലെ കാസ്‌കി ജില്ലയിൽ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങവേയാണ് വിമാനം തകർന്ന് വീണത്. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം രാവിലെ 10.33 നാണ് വിമാനം പറന്നുയർന്നത്. യതി എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപെട്ടത്.
Discussion about this post