പ്യോങ്യാംങ്; അന്തർവാഹിനികളിൽ നിന്ന് തൊടുക്കാവുന്ന ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചതായി ഉത്തരകൊറിയ. ദക്ഷിണ കൊറിയയുമായി ചേർന്ന് യുഎസ് നടത്തുന്ന സൈനിക അഭ്യാസങ്ങൾക്കെതിരെ നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നതിനിടെയാണ് അന്തർവാഹിനിയിൽ നിന്ന് തൊടുക്കാവുന്ന ക്രൂയിസ് മിസൈലും ഉത്തരകൊറിയ പരീക്ഷിച്ചത്.
യുഎസിന് നേരിട്ട് ഭീഷണിയാകാൻ ശേഷിയുളള മിസൈൽ ആണ് പരീക്ഷിച്ചതെന്നാണ് വിവരം. ഉത്തരകൊറിയയുടെ കിഴക്കൻ തീരമേഖലയിലെ അന്തർവാഹിനിയിൽ നിന്നായിരുന്നു മിസൈൽ തൊടുത്തത്. 1500 കിലോമീറ്റർ വരെ താണ്ടാൻ ശേഷിയുളള മിസൈലുകളാണ് വിക്ഷേപിച്ചതെന്നാണ് വിവരം.
യുഎസ് ദക്ഷിണകൊറിയ സൈനിക അഭ്യാസം തങ്ങൾക്കെതിരെ അധിനിവേശം നടത്താനുളള പരിശീലനമാണെന്നാണ് ഉത്തരകൊറിയ ആരോപിക്കുന്നത്. ആണവ വാഹക ശേഷിയുളള ക്രൂയിസ് മിസൈലുകളാണ് ലക്ഷ്യമിടുന്നതെന്നും ഉത്തരകൊറിയ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ സംയുക്ത സൈനിക അഭ്യാസം യുഎസും ദക്ഷിണ കൊറിയയും ആരംഭിക്കാനിരിക്കെയാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്.
മിസൈലുകളുടെ ശേഷി പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് വിലയിരുത്തൽ. അടുത്തിടെ രാജ്യത്തിന്റെ ആയുധശേഷി പരിശോധിച്ചതിന് പിന്നാലെ യുദ്ധസജ്ജരായിരിക്കാൻ സൈനികർക്ക് കിങ് ജോങ് ഉൻ നിർദ്ദേശം നൽകിയതും അന്താരാഷ്ട്രതലത്തിൽ ചർച്ചയായിരുന്നു. ഫ്രീഡം ഷീൽഡ് 23 എന്ന് പേരിട്ടിരിക്കുന്ന യുഎസ്- ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഉത്തരകൊറിയയുടെ നീക്കം.
Discussion about this post