പറ്റ്‌ന: നരേന്ദ്രമോദിയെ മൂന്നാംതവണയും പ്രധാനമന്ത്രിയായി ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാറിലെ നവാഡയിൽ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ വാക്കുകൾ. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ അമിത് ഷായുടെ പ്രഖ്യാപനം ബിജെപി, എൻഡിഎ ക്യാമ്പുകളിൽ ആവേശം ഇരട്ടിയാക്കുന്നതാണ്.
നിതീഷ് ഒരിക്കലും പ്രധാനമന്ത്രിയാകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അമിത് ഷായുടെ വാക്കുകൾ. ബിജെപി സഖ്യം ഉപേക്ഷിച്ച് ആർജെഡിയുമായി കൂട്ടുകൂടിയ ശേഷം പലപ്പോഴും പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയായി നിതീഷിനെ ഉയർത്തിക്കാട്ടിയിരുന്നു. പ്രധാനമന്ത്രിയാകാൻ താൽപര്യമില്ലെന്ന് നിതീഷ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും പ്രതിപക്ഷ പാർട്ടികൾക്കിടയിൽ സജീവമാണ്. ഇത് കൂടി കണക്കിലെടുത്തായിരുന്നു അമിത് ഷായുടെ വാക്കുകൾ.
2024 ൽ ബിഹാറിലെ നാൽപത് ലോക്‌സഭാ മണ്ഡലങ്ങളിലും വിരിയുന്നത് മോദിയുടെ താമരയായിരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകണമെന്നാണ് രാജ്യത്തെ ജനങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ബിഹാറിൽ ജനങ്ങൾ മഹാഗഢ്ബന്ധൻ സഖ്യത്തിന്റെ വേരറുക്കുമെന്നും അമിത് ഷാ പറഞ്ഞു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ സഖ്യം തകരുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
രാമനവമിയുമായി ബന്ധപ്പെട്ട് ബിഹാറിൽ കലാപമുണ്ടാക്കിയവർക്കും കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ താക്കീത് നൽകി. ബിജെപി അധികാരത്തിലേറിയാൽ കലാപകാരികളെ ശരിയാക്കുമെന്ന് ആയിരുന്നു അമിത് ഷായുടെ വാക്കുകൾ.
Discussion about this post