ചണ്ഡീഗഡ്: ഹരിയാനയിൽ ദേശീയ പതാകയെ അവഹേളിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. അംബാലയിലെ മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്തിന് മുൻപിൽ കീറിയതും പഴകിയതുമായ ദേശീയ പതാക സ്ഥാപിച്ച സംഭവത്തിലാണ് നടപടി. ദേശീയമാനത്തോടുള്ള അപമാനം തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്താണ് നടപടി സ്വീകരിച്ചത്.
ആസ്ഥാനത്തിന് മുൻപാകെയുള്ള ദേശീയ പതാകയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാദ്ധ്യമം പുറത്തുവിട്ടിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വ്യാപകമായി പ്രചരിച്ച വീഡിയോ അംബാല എഎസ്‌ഐ സതീഷ് കുമാറിന്റെ ശ്രദ്ധയിൽ പെട്ടു. ഇതോടെ ആസ്ഥനത്ത് നേരിട്ടെത്തി സത്യാവസ്ഥ പരിശോധിക്കുകയായിരുന്നു. പഴകി കീറിയ ദേശീയ പതാകയായിരുന്നു ആസ്ഥാനത്തിന് മുൻപിൽ അദ്ദേഹത്തിന് കാണാൻ കഴിഞ്ഞത്.
കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തിൽ ആസ്ഥാനത്തിന് മുൻപിൽ ഉയർത്തിയ പതാകയാണ് ഇതെന്നാണ് കോർപ്പറേഷനിലെ ജീവനക്കാർ പറയുന്നത്. എന്നാൽ ഇത് അഴിച്ച് മാറ്റിയില്ല. മാസങ്ങൾ കഴിഞ്ഞതോടെ പതാക പഴകി കീറി. ദേശീയ പതാക പിന്നീട് ആരും ശ്രദ്ധിച്ചില്ലെന്നും ജീവനക്കാർ വ്യക്തമാക്കി. സംഭവത്തിൽ ദേശീയമാനത്തോടുള്ള അപമാനം തടയൽ നിയമത്തിലെ രണ്ടാം വകുപ്പ് ചേർത്താണ് കേസ് എടുത്തിട്ടുള്ളത്.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മൂന്ന് ദിവസം ദേശീയ പതാക ഉയർത്താൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. ദേശീയ പതാക ഉയർത്തുമ്പോഴും താഴ്ത്തുമ്പോഴും പാലിച്ചിരിക്കേണ്ട വ്യവസ്ഥകളെക്കുറിച്ചും സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ അതിന്റെയെല്ലാം നഗ്നമായ ലംഘനമാണ് മുനിസിപ്പൽ കോർപ്പറേഷൻ നടത്തിയത്.
Discussion about this post