കൊച്ചി: മലബാറിലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന 1921 പുഴ മുതൽ പുഴ വരെ സിനിമ കേരളത്തിലെ 81 തിയറ്ററുകളിൽ റിലീസ് ചെയ്യും. അവസാന നിമിഷം ചില തിയറ്ററുകൾ പിൻമാറിയെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ പറഞ്ഞു. പോസ്റ്റർ സഹിതം പതിച്ച തിയറ്ററാണ് പിൻമാറിയതെന്നും അദ്ദേഹം പറഞ്ഞു. വലിയ കൊമ്പ് കാണിച്ച് തിയറ്റർ തരാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവിടെ ഹാൾ വാടകയ്ക്ക് എടുത്തായാലും സിനിമ കാണിക്കുമെന്നും സംവിധായകൻ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തെ തന്റെ അധ്വാനത്തിന്റെ അവസാന നിമിഷങ്ങളാണിത്. ആ വിയർപ്പ് ലക്ഷ്യത്തിലേക്ക് എത്തണം. കൂടെയുണ്ടാകണമെന്നും അദ്ദേഹം സിനിമാ ആസ്വാദകരോട് അഭ്യർത്ഥിച്ചു. ആദ്യ നിമിഷം മുതൽ കൂടെ നിന്ന എല്ലാവരോടും നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിയിൽ ഒരിടത്ത് സിനിമയുടെ പോസ്റ്റർ പതിച്ചതിന് പിന്നാലെ അത് കീറിക്കളഞ്ഞതും പോസ്റ്റർ മറയ്ക്കാൻ ശ്രമിച്ചതും സംവിധായകൻ പരാമർശിച്ചു. കോഴിക്കോടും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടിച്ച പശ ഉണങ്ങും മുൻപ് വലിച്ചുപറിച്ചുകളയുകയാണ്. കൊച്ചിയിൽ ആരാണ് പോസ്റ്റർ കീറിയതെന്നും എന്തിനാണ് കീറിയതെന്നും തനിക്ക് അറിയാം. അവസാന നിമിഷം അത് തുറന്നുപറഞ്ഞിട്ട് അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കണ്ട എന്ന് കരുതിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഫിലിം വിതരണ കമ്പനിയുടെ ആൾക്കാരാണ് പോസ്റ്റർ കീറിയതിന് പിന്നിൽ. ഒരു നിർമാതാവിനോടും ആവർത്തിക്കാൻ പാടില്ല. ഇനി ആവർത്തിച്ചാൽ എത്ര വമ്പനാണെങ്കിലും തിരിച്ച് പരസ്യമായി പറയേണ്ടി വരും. ജനങ്ങളിൽ നിന്ന് പിരിവെടുത്ത പൈസയാണ്. അവരുടെ വിയർപ്പാണത്. ഓരോ പോസ്റ്ററും പണം കൊടുത്താണ് ഒട്ടിക്കുന്നതെന്നും രാമസിംഹൻ അബൂബക്കർ പറഞ്ഞു.
Discussion about this post