അങ്കാറ: സ്വീഡനിലെ തുർക്കി എംബസിക്ക് മുൻപിൽ ഖുർആൻ കത്തിക്കാൻ അനുവദിച്ച സംഭവത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച് തുർക്കി. സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തിയാണ് തുർക്കി പ്രതിഷേധം അറിയിച്ചത്. സ്റ്റോക്ക്‌ഹോമിലെ തുർക്കി എംബസിക്ക് മുൻപിലാണ് ഖുർആൻ കത്തിച്ചത്.
സ്വീഡിഷ് വലതുപക്ഷ നേതാവ് റസ്മാസ് പലൂദാൻ ആണ് സ്വീഡിഷ് സർക്കാരിന്റെ അനുമതിയോട് കൂടി ഖുർആൻ കത്തിച്ചത്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സ്ഥലത്ത് വൻ പോലീസ് സന്നാഹവും ഏർപ്പെടുത്തിയിരുന്നു. തുർക്കിയിലെ വിദേശകാര്യമന്ത്രാലയമാണ് സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി സംഭവത്തെ അപലപിച്ചത്.
സ്വീഡന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും പ്രകോപനപരമാണെന്നും വിദ്വേഷ കുറ്റകൃത്യമാണിതെന്നും തുർക്കി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തിക്ക് അനുമതി നൽകില്ലെന്ന് ആയിരുന്നു പ്രതീക്ഷിച്ചത്. മതപരമായ വിശുദ്ധമൂല്യങ്ങളെ അപമാനിക്കുന്നത് ജനാധിപത്യ അവകാശങ്ങളുടെ കപടവേഷം കൊണ്ട് പ്രതിരോധിക്കാനാകില്ലെന്നും തുർക്കി പറഞ്ഞു.
ഡെൻമാർക്കിലും സ്വീഡനിലും ഇരട്ടപൗരത്വമുളള വലതുപക്ഷ നേതാവാണ് റാസ്മസ് പലൂദാൻ. കഴിഞ്ഞ ആഴ്ച തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗന്റെ കോലം കത്തിച്ചായിരുന്നു റാസ്മസ് പ്രതിഷേധിച്ചത്. ഇതും തുർക്കിയെ പ്രകോപിപ്പിച്ചിരുന്നു. സ്വീഡനും സംഭവത്തെ അപലപിച്ചിരുന്നു. എന്നാൽ അപലപിച്ചത് കൊണ്ട് കാര്യമില്ലെന്നും ശക്തമായ നടപടിയാണ് ആവശ്യമെന്നുമായിരുന്നു തുർക്കിയുടെ നിലപാട്.
കഴിഞ്ഞ ഏപ്രിലിൽ റംസാൻ കാലത്ത് ഖുർആൻ കത്തിക്കൽ ടൂർ നടത്തുമെന്ന റാസ്മസ് പലൂദാന്റെ പ്രഖ്യാപനം വലിയ വിവാദമായിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഖുർ ആൻ കത്തിച്ചതിനെ തുടർന്ന് ഉണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് നാൽപതിലധികം പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
2020 സെപ്തംബറിൽ സ്വീഡനിൽ രണ്ട് വർഷത്തെ പ്രവേശന വിലക്ക് നേരിട്ട ആളാണ് റാസ്മസ്. 2020 ഒക്ടോബറിൽ ബർലിനിൽ മുസ്ലീം വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് ജർമ്മനിയും ഇദ്ദേഹത്തിന്റെ പ്രവേശനം വിലക്കിയിരുന്നു. സ്വീഡനിലേക്ക് ഉൾപ്പെടെ മുസ്ലീങ്ങളുടെ വൻതോതിലുളള കുടിയേറ്റത്തെയും റാസ്മസ് ശക്തമായി എതിർത്തിരുന്നു.
സ്വീഡന് നയതന്ത്ര തലത്തിൽ തിരിച്ചടി നൽകാനാണ് തുർക്കിയുടെ തീരുമാനം. നിലവിൽ സ്വീഡന് നാറ്റോ അംഗത്വം നൽകുന്ന വിഷയത്തിൽ തുർക്കി മറുപടിയൊന്നും പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ തുർക്കിയുമായി ചർച്ച നടത്താൻ സ്വീഡിഷ് പ്രതിരോധമന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരുന്നെങ്കിലും ഇത് റദ്ദാക്കിയതായി തുർക്കി അറിയിച്ചു. ഡെൻമാർക്കിലെ തീവ്ര വലതുപക്ഷ പാർട്ടി നേതാവാണ് റാസ്മസ് പലൂദാൻ.
Discussion about this post