തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ ശസ്ത്രക്രിയയ്ക്കിടെയുണ്ടാകുന്ന ഗുരുതരമായ വീഴ്ചകൾ തടയാൻ കർശന മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗി മാറിയും ശസ്ത്രക്രിയ നടത്തേണ്ട ഭാഗം മാറിയും സംഭവിക്കുന്ന പിഴവുകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇനി മുതൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന ഓരോ രോഗിക്കും വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് നിർബന്ധമാക്കും. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം ശസ്ത്രക്രിയയ്ക്ക് മുൻപ് തന്നെ കൃത്യമായി അടയാളപ്പെടുത്തണമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും ഈ നിയമങ്ങൾ ബാധകമായിരിക്കും.
ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ആരോഗ്യവകുപ്പ് പൂർണ്ണമായും വിലക്കി. ശസ്ത്രക്രിയയ്ക്ക് മുൻപ് ഡോക്ടറും നഴ്സും ചേർന്ന് രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തണം. വാർഡ് ഡോക്ടറും നഴ്സ് ഇൻ ചാർജും ‘പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ്’ പൂരിപ്പിച്ച് ഒപ്പിടണം. തിയേറ്ററിന്റെ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ ഈ രേഖകൾ പരിശോധിച്ച് വ്യക്തത വരുത്തിയതിന് ശേഷം മാത്രമേ രോഗിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഉപകരണങ്ങൾ രോഗിയുടെ വയറ്റിലോ ശരീരത്തിനുള്ളിലോ മറന്നുവെക്കുന്നത് ഒഴിവാക്കാൻ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും മറ്റ് വസ്തുക്കളുടെയും കൃത്യമായ കണക്കെടുപ്പും നിർബന്ധമാക്കിയിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്ക് മുൻപായി തിയേറ്ററിലെ വൈറ്റ് ബോർഡിൽ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം. ശസ്ത്രക്രിയ പൂർത്തിയായ ശേഷം ഇവ വീണ്ടും എണ്ണി തിട്ടപ്പെടുത്തി ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട വിഭാഗം മേധാവിക്ക് കൈമാറണം. ഈ സംവിധാനങ്ങൾ നടപ്പിലാക്കുന്നതോടെ ശസ്ത്രക്രിയയിൽ വീഴ്ച സംഭവിച്ചാൽ ഉദ്യോഗസ്ഥർക്ക് പരസ്പരം പഴിചാരി രക്ഷപ്പെടാൻ കഴിയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജുകൾ മുതൽ താലൂക്ക് ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഈ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി നടപ്പിലാക്കും.












