പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ വനവാസിയായ വയോധികന് ദാരുണാന്ത്യം. അട്ടപ്പാടിയിലാണ് സംഭവം. പുതൂർ മുള്ളി സ്വദേശി നഞ്ചനാണ് മരിച്ചത്.
വെെകീട്ട് അഞ്ചര മണിയോടെയായിരുന്നു സംഭവം. ആടിന് കൊടുക്കാനുള്ള ഇലയുമായി വീട്ടിലേക്ക് വരികയായിരുന്നു നഞ്ചൻ. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. തലയിൽ ചുമന്നിരുന്ന ഇല കാഴച മറച്ചതിനാൽ ആന മുൻപിൽ നിൽക്കുന്നത് നഞ്ചൻ കണ്ടിരുന്നില്ല. അടുത്തെത്തിയതോടെ ആന ആക്രമിക്കുകയായിരുന്നു. ഉടനെ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ആനയെ പ്രദേശവാസികൾ ചേർന്ന് ഭയപ്പെടുത്തി ഓടിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിലും അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. ഊത്തുക്കുഴി ഊരിലെ ലക്ഷ്മണൻ (45) ആയിരുന്നു മരിച്ചത്. വീടിന് പുറത്തു നിൽക്കുകയായിരുന്ന ലക്ഷ്മണനെ കാട്ടാനകൂട്ടം ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.
Discussion about this post