ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർക്ക് രാഷ്ട്രപുത്രി പദവി നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. ലതാമങ്കേഷ്കരിന്റെ 90ാം ജന്മദിനമായ സെപ്റ്റംബര്‍ 28നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.ഇന്ത്യന്‍ സിനിമാ പിന്നണിഗാനരംഗത്തിന് ഏഴു പതിറ്റാണ്ടുകളായി നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് സർക്കാർ ഈ വിശിഷ്ടപദവി നൽകി ആദരിക്കുന്നത്.
ചടങ്ങിൽ അവതരിപ്പിക്കാനായി ഗാനരചയിതാവ് പ്രസൂണ്‍ ജോഷി ഒരു പ്രത്യേക ഗാനവും ഒരുക്കിയിട്ടുണ്ട്. ‘മോദി ലതാജിയുടെ ശബ്ദത്തിന്റെ ആരാധകനാണ്. രാജ്യത്തിന്റെ ആകെ ശബ്ദത്തെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. അവര്‍ക്ക് രാഷ്ട്രം നല്കുന്ന ആദരവാണ് ഈ പദവി.’ സര്‍ക്കാരിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ വാനമ്പാടിയെന്ന് അറിയപ്പെടുന്ന ലതാജി പതിനഞ്ചോളം ഭാഷകളില്‍ നാല്പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള വ്യക്തിയാണ് .പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്നം(2001), മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ തുടങ്ങി അനേകം ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 1999-ല്‍ അവര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ബോളിവുഡ് ഗായിക ആശാ ഭോസ്ലേ ലതാ മങ്കേഷ്കറിന്റെ ഇളയ സഹോദരിയാണ്.
Discussion about this post