മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യയുടെ ട്വന്റി20 ടീമിൽ . വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള 15 അംഗ ടീമിൽ അംഗമായിരുന്ന ഓപ്പണർ ശിഖർ ധവാൻ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിലാണിത്.സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കിടെയാണ് പരിക്കേറ്റത്.
ഡല്‍ഹിയും മഹാരാഷ്ട്രയും തമ്മിലുള്ള മത്സരത്തിനിടെ ക്രീസിലേക്ക് റണ്പൂര്ത്തിയാക്കാന് ഡൈവ് ചെയ്തപ്പോഴാണ് കാലിന് പരിക്കേറ്റത്. തുട അടിച്ച്വീണ് മുറിവേല്‍ക്കുകയായിരുന്നു. മുന്‍പ് ഐപിഎല്ലില്‍ ഓസീസ് താരം ഷെയ്ന് വാട്സണും ഇതേ രീതിയില്‍ പരിക്കേറ്റിരുന്നു.
ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഒഴിയാത്തതിനാല്‍ അവസരം ഒന്നു പോലും ലഭിക്കാതെ നില്ക്കുന്ന സഞ്ജുവിന് ബാറ്റ്സ്മാന് എന്ന നിലയില്‍ ഇത് ഭാഗ്യമായി മാറുമോ എന്നാണ് കണ്ടറിയേണ്ടത്. നാല് വര്‍ഷം മുമ്പാണ് സഞ്ജു ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരം കളിച്ചത്. തുടര്‍ച്ചയായി ഐപിഎല്ലിലും ഇന്ത്യ എ ടീമിലും മികച്ച പ്രകടനം നടത്തി മുന്നേറിയിട്ടും അവസരങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു.
വിരാട് കോഹ് ലിയാണ് ടീമിന്റെ നായകൻ. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുന്നത്. ഇതിൽ ഒരു മത്സരം സഞ്ജുവിന്റെ സ്വന്തം നാടായ തിരുവനന്തപുരത്താണ്.
ഡിസംബർ ആറിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. ഡിസംബർ എട്ടിനാണ് തിരുവനന്തപുരത്തെ മത്സരം. 11ന് മുംബൈ വാംഖഡെയിൽ മൂന്നാം മത്സരം നടക്കും. ഡിസംബർ 15 മുതൽ ഏകദിന പരമ്പരയ്ക്കു തുടക്കമാകും.
Discussion about this post