കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. താലിബാനെതിരെ പോരാടുന്ന യുഎസ് സൈനികരോടു നന്ദി പറയുന്നതിനാണ് ട്രംപ് മിന്നല്‍ സന്ദര്‍ശനം നടത്തിയത്. യുഎസ് സേനാംഗങ്ങളുമായി ബാഗ്രാം വ്യോമതാവളത്തില്‍ ട്രംപ് സമയം ചെലവിട്ടു. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയുമായും അദ്ദേഹം ആശയവിനിമയം നടത്തി.
ട്രംപ് ഇതാദ്യമായിട്ടാണ് അഫ്ഗാനിലെത്തുന്നത്. കരുത്തരും ബുദ്ധിമാന്മാരുമാണ് അഫ്ഗാനിലുള്ള യുഎസ് സൈനികരെന്ന് ട്രംപ് പ്രശംസിച്ചു. താലിബാന് ഒരു കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അഫ്ഗാനില്‍ സേവനമനുഷ്ഠിക്കുന്ന സൈനികരോട് അദ്ദേഹം പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് സന്ദര്‍ശനം നീണ്ടത്. സൈനികര്‍ക്കിടയില്‍ ട്രംപ് ടര്‍ക്കികളെയും വിതരണം ചെയ്തു.
സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയില്‍ ബാഗ്രാം ജയിലിലുള്ള മൂന്നു തടവുകാരെ താലിബാനു കൈമാറാന്‍ തീരുമാനിച്ചിരുന്നു. കാബൂളില്‍ നിന്ന് മൂന്നു വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയ രണ്ടു വിദേശികളെ താലിബാന് വിട്ടയച്ചതിന് പകരമായിട്ടായിരുന്നു നടപടി. ഇതിനു പിന്നാലെയാണ് ട്രംപ് അഫ്ഗാനിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നത്. അതീവരഹസ്യമായി പദ്ധതിയിട്ട യാത്രയ്ക്കു ശേഷമാണ് ട്രംപ് എത്തിയത്. കാബൂളിലുള്ള അമേരിക്കന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍മാരായ യുഎസ് പൗരന് കെവിന് കിംഗ്, ഓസ്ട്രേലിയന്‍ പൗരന് തിമോത്തി വീക്സ് എന്നിവരെയാണ് താലിബാന് യുഎസ് സേനയ്ക്ക് കൈമാറിയത്. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇത് കാരണമാകുമെന്നാണ് സൂചന.
2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിനു ശേഷമാണ് യുഎസ് സൈന്യം അഫ്ഗാനില്‍ താലിബാന് വിരുദ്ധ പോരാട്ടം ശക്തമാക്കിയത്. 18 വര്‍ഷത്തിനുശേഷം 13,000 യുഎസ് സൈനികരാണ് അഫ്ഗാനിസ്ഥാനില്‍ തുടരുന്നത്. അഫ്ഗാനിലെ യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കാനുള്ള ആലോചനയുണ്ടെന്നും ട്രംപ് പറഞ്ഞു. സൈനികരുടെ എണ്ണം 8,600 ആയി കുറയ്ക്കാനാണ് യുഎസ് ആലോചനയെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post