ബംഗാള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാള്‍ സന്ദര്‍ശനത്തിനെതിരായി പ്രതിഷേധം നടത്തിയ തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും മമതാബാനര്‍ജിയും തമ്മില്‍ തര്‍ക്കം. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മമതാ ബാനര്‍ജി അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രതിഷേധത്തില്‍ ഇടതു യൂണിയനില്‍പ്പെട്ട വിദ്യാര്‍ത്ഥികളുമുണ്ടായിരുന്നു. ടിഎംസി യുവജന വിഭാഗത്തിന്റെ കുത്തിയിരിപ്പ് പ്രകടനത്തെ ഇടതു പ്രവര്‍ത്തകര്‍ ഉപരോധിച്ചതിനെതുടര്ന്നാണ് തര്‍ക്കമുണ്ടായത്. തുടർന്ന് ഇടതു വിദ്യാര്‍ത്ഥിസംഘടനകളും മമതാ ബാനര്‍ജിയും തമ്മില്‍ വൻ വാക്കേറ്റമാണുണ്ടായത്. മമതാബാനര്‍ജി വേദിയിലെത്തുന്നതിന് മുന്‍പേ തന്നെ മൂന്ന് വിദ്യാര്‍ത്ഥികള്‍ പോലീസ് ബാരിക്കേഡുകള്‍ ലംഘിച്ച് ടിഎംസി വിദ്യാര്‍ത്ഥിവിഭാഗത്തിന്റെ പ്രതിഷേധ വേദിയിലേക്കെത്തിയിരുന്നു. ഇത് സംഘര്‍ഷത്തിന് കാരണമായി. വേദിയിലെത്തിയ മമതാബാനര്‍ജി സമാധാനപരമായി പ്രതിഷേധിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
”നിങ്ങളുടെ പ്രതിഷേധത്തിനെതിരെ എനിക്ക് ഒന്നും പറയാനില്ല. പ്രതിഷേധിക്കാന്‍ നിങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ട്. എന്നാല്‍ സമാധാനം നിലനിര്‍ത്താന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു, എന്ന് മമത ബാനര്‍ജി വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സമയത്തും ഇടതു വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പോലീസിനെതിരെയും ജെഎൻയു അക്രമത്തെക്കുറിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നു. ഡല്‍ഹി പോലീസിനെതിരെ നിങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കണമെങ്കില്‍ ഡല്‍ഹിയിലേക്ക് പോകുക. കൊല്‍ക്കത്ത പോലീസ് ഡല്‍ഹി പോലീസല്ലെന്ന് മമത വിദ്യാര്‍ത്ഥികളോട് പറയുന്നുണ്ടായിരുന്നു. ‘
തുടർന്ന് ഇടതു വിദ്യാര്‍ത്ഥികള്‍ മമതയ്ക്കെതിരെയും ‘ആസാദി’ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ തുടങ്ങി. ഇതിനെ എതിര്‍ക്കാനായി ടിഎംസി വിദ്യാര്‍ത്ഥികളും മമതയും മറ്റ് മുദ്രാവാക്യങ്ങളും ഉയര്‍ത്തിയതോടെ പ്രതിഷേധ വേദിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. ഇടതു വിദ്യാര്‍ത്ഥികള്‍ ”ആസാദി” മുദ്രാവാക്യം വിളിച്ചപ്പോള്‍ മമത ബാനര്‍ജി ‘വന്ദേമാതരം’, ‘ജയ് ഹിന്ദ്’, ‘ജയ് ബംഗ്ലാ’ എന്നിവ ആക്രോശിച്ചു. ഇടതു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന് വിസമ്മതിച്ചത് മമതയ്ക്ക് പ്രകോപനമുണ്ടാക്കി. പിന്നീട് ദേഷ്യം നിയന്ത്രിക്കാനാവാതെ വിദ്യാര്‍ത്ഥികളോട് മമത കയര്‍ക്കുകയായിരുന്നു ”ഒരു പ്രസ്ഥാനം എങ്ങനെ നടത്താമെന്ന് എന്നെ പഠിപ്പിക്കരുത്,” മമത പ്രതിഷേധക്കാരുടെ നേർക്ക് അലറി ആക്രോശിച്ചു.
ജാദവ്പൂര്‍ യൂണിവേഴ്സിറ്റി, പ്രസിഡന്‍സി യൂണിവേഴ്സിറ്റി, കൊല്‍ക്കത്ത യൂണിവേഴ്സിറ്റി, സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിടെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
Discussion about this post