ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെതിരെ അനേഷണ ഏജൻസികൾ. എൻഫോഴ്സ്മെന്റിന് പിന്നാലെ കസ്റ്റംസും എൻഐഎയും ജലീലിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിന്റെ മറവിൽ സ്വപ്ന സുരേഷ് അടക്കമുളള പ്രതികൾ സ്വർണക്കളളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജൻസികൾ സംശയം പ്രകടിപ്പിക്കുന്നത്.
ജലീലിന്റെ അറിവോടെയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഓഫീസ് മറയാക്കിയോ പ്രതികൾ കളളക്കടത്ത് നടത്തി എന്നാണ് സംശയിക്കപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയെ ചോദ്യം ചെയ്യാൻ എൻ ഐ എ ഒരുങ്ങുന്നത്. മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണക്കളളക്കടത്തോ ഹവാലോ ഇടപാടുകളോ നടന്നിട്ടുണ്ടെങ്കിൽ അത് യുഎപിഎ നിലനിൽക്കുന്ന രാജ്യദ്രോഹക്കുറ്റമാണെന്നാണ് എൻ ഐ എ വിലയിരുത്തുന്നത്. ഇതിന് സഹായം നൽകുന്നതും രാജ്യദ്രോഹമാണ്.
അതേസമയം എൻഫോഴ്സ്മെന്റും ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. മന്ത്രി ജലീലിന്റെ സുഹൃത്തായ അരൂർ സ്വദേശിയായ വ്യവസായി പികെ അനസിനെക്കുറിച്ച് എൻഫോഴ്സ്മെന്റ് അടക്കമുള്ള ഏജൻസികൾ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇയാളുടെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇയാളുടെ വാഹനത്തിലാണ് ജലീൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായത്.
Discussion about this post