മുർഷിദാബാദ് : പശ്ചിമ ബംഗാളിൽ നിന്ന് പത്താമത്തെ അൽ ഖ്വയിദ ഭീകരനെയും പിടികൂടി ദേശീയ അന്വേഷണ ഏജൻസി.സമീം അൻസാരിയെന്ന ഇയാൾക്ക് വേണ്ടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എൻഐഎ വല വിരിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡിൽ, കേരളത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമായി ഒൻപത് അൽ ഖ്വയിദ ഭീകരരെ എൻഐഎ പിടികൂടിയിരുന്നു. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു പിടിയിലായ ഭീകരർ. സെപ്റ്റംബർ 19നാണ് കേരളത്തിൽ നിന്ന് മൂന്നും, പശ്ചിമ ബംഗാളിലെ മുർഷിദാബാദ് മേഖലയിൽ നിന്ന് ആറും അൽ ഖ്വയിദ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേനയാണ് ഇവർ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ഒളിച്ച് താമസിച്ചിരുന്നത്. ഡൽഹി, കൊച്ചി, മുംബൈ എന്നീ പ്രധാനപ്പെട്ട നഗരങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി. ശബരിമല, ഗുരുവായൂർ തുടങ്ങിയ പ്രധാനപ്പെട്ട ക്ഷേത്രങ്ങളും കേരളത്തിൽ ഇവർ ലക്ഷ്യം വച്ചിരുന്നു. മിക്ക ഭീകരരിൽ നിന്നും വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
തദ്ദേശ നിർമിത തോക്കുകൾ, പടച്ചട്ടകൾ, ജിഹാദി അനുകൂല ലേഖനങ്ങൾ, ബോംബ് നിർമാണത്തെ പറ്റിയുള്ള ലേഖനങ്ങൾ എന്നിവയും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള അൽ ഖ്വയിദ ഭീകരരാണ് ഇവരെ നിയന്ത്രിക്കുന്നതെന്ന് എൻഐഎ വെളിപ്പെടുത്തി. അറസ്റ്റ് ചെയ്യപ്പെട്ട സംഘത്തിലെ പലരും ഇവരുമായി ബന്ധം പുലർത്തിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ കണ്ടെത്തി.
Discussion about this post