ദീർഘകാലമായി ചൈനയുടെ അടിച്ചമർത്തലുകൾക്ക് വിധേയരാവുന്ന ടിബറ്റൻ ജനതയ്ക്ക് ഇനി അമേരിക്കയുടെ പരിരക്ഷ. ഇതിന്റെ ഭാഗമായി ടിബറ്റൻ മേഖലയുടെ മേൽനോട്ടത്തിനായി അമേരിക്ക നിയമിച്ച റോബർട്ട് ഡെസ്ട്രോ, ടിബറ്റിലെ പുറത്താക്കപ്പെട്ട ഭരണകൂടത്തിന്റെ അധ്യക്ഷനായ ലോബ്സാംഗ് സാൻഗേയുമായി കൂടിക്കാഴ്ച്ച നടത്തി.
ആറു പതിറ്റാണ്ടിനു ശേഷമാണ് ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ അധിനിവേശത്തിനു വിധേയരായ ടിബറ്റൻ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ഒരുമിച്ചുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച്, ഇത് വളരെ വലിയ അംഗീകാരമാണെന്ന് ലോബ്സാംഗ് സാൻഗേ കുറിച്ചു. മാത്രമല്ല, അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ടിബറ്റിനെ ചരിത്രത്തിലാദ്യമായാണ് ഒരു ചർച്ചക്കായി വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോബർട്ട് ഡെസ്ട്രോയെ ടിബറ്റൻ മേഖലയുടെ മേൽനോട്ടത്തിനായി നിയമിച്ച അമേരിക്കൻ സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് സാൻഗേ നന്ദിയറിയിക്കുകയും ചെയ്തു. ടിബറ്റ് ആറു പതിറ്റാണ്ടുകൾക്കു മുമ്പ് കീഴടക്കിയ ചൈന ആ പ്രദേശം ചൈനയുടെ ഭാഗമാണെന്നാണ് അവകാശപ്പെടുന്നത്. ആയതിനാൽ, ചങ്കിടിപ്പോടെയാണ് ടിബറ്റിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു കൊണ്ടുള്ള അമേരിക്കയുടെ ഈ നീക്കത്തെ ചൈന നോക്കിക്കാണുന്നത്.
ടിബറ്റിനെ കൂടാതെ തായ്വാനും ചൈനീസ് സാമ്രാജ്യത്തിന്റെ ഭാഗമാണെന്നാണ് ചൈന വാദിക്കുന്നത്. ഇന്തോ-പസെഫിക്ക് മേഖല തുറന്നതും സ്വതന്ത്രമാക്കുന്നതിനുമായി പരസ്പര സഹകരണം ശക്തിപ്പെടുത്താൻ അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങൾ രൂപീകരിച്ച ഫോറമായ ക്വാഡിന്റെ യോഗത്തിനു പിന്നാലെയായിരുന്നു അമേരിക്കയുടെ ഈ പുതിയ നീക്കം. ഇന്ത്യയുടേയും ശക്തമായ പിന്തുണ ടിബറ്റിനുണ്ട്.
Discussion about this post