കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗസ്റ്റ് ഹൗസിലുണ്ടായ ചാവേര്‍ ട്രക്ക് ബോംബാക്രമണത്തില്‍ 21 പേര് മരിച്ചു. 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോഗര്‍ പ്രവിശ്യയുടെ തലസ്ഥാനമായ പുള്‍-ഇ-ആലാമില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഗസ്റ്റ് ഹൗസ് എന്തിനാണ് ലക്ഷ്യമിട്ടതെന്നത് സംബന്ധിച്ച സൂചനയും ലഭിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിലെ അതിഥി മന്ദിരങ്ങള്‍ പലപ്പോഴും യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ സൗജന്യമായി താമസിക്കാന്‍ നല്‍കുകയാണ് പതിവ്.
അതേസമയം, ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. എന്നാല്‍, ഇതുസംബന്ധിച്ച് താലിബാനില്‍ നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.
അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസും നാറ്റോയും സൈനികരെ പിന്‍വലിക്കുന്നതിനിടെയാണ് ആക്രമണം. മെയ് ഒന്നിനകം എല്ലാ യു.എസ് സൈനികരും അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്മാറണമെന്ന് താലിബാന് ആവശ്യപ്പെട്ടിരുന്നു.
വീട്ടിലേക്ക് പോകാന്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്ന പൊലീസുകാര്‍ ആക്രമണ സമയത്ത് ഗെസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നുവെന്ന് ലോഗാര്‍ പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ മേധാവി ഹസിബ് സ്റ്റാനിക്സായി പറഞ്ഞു. കൂടാതെ യൂനിവേഴ്സിറ്റി പ്രവേശന പരീക്ഷക്ക് എത്തിയ വിദ്യാര്‍ത്ഥികളും മറ്റു മുറികളില്‍ ഉണ്ടായിരുന്നു.
ആക്രമണം സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടെന്നും ബോംബാക്രമണത്തില്‍ ഗെസ്റ്റ് ഹൗസിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണുവെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് അരിയന് പറഞ്ഞു. അവശിഷ്ടങ്ങള്‍ക്കടിയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുടുങ്ങിയിട്ടുണ്ടാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
അതേസമയം 20 വര്‍ഷത്തിനുശേഷമാണ് അഫ്ഗാനിസ്ഥാനിലെ എക്കാലത്തെയും യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍ സൈനികര്‍ മടങ്ങുന്നത്. സെപ്റ്റംബര്‍ 11നകം ശേഷിക്കുന്ന 2500 യു.എസ് സൈനികരും സ്വദേശത്തേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്.
Discussion about this post