വാഷിംഗ്ടണ്‍: അമേരിക്കയിലെ മോണ്ടാന സംസ്ഥാനത്തുണ്ടായ ട്രെയിന്‍ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലിന് (ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 3.30ന്) ആണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട് ചെയ്തത്. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. മോണ്ടാനയിലെ ജോപ്ളിനിൽ വച്ച് ആംട്രാക്ക് റെയില്‍ കമ്പനിയുടെ യാത്രാ ട്രെയിനിന്റ അഞ്ചോളം കോച്ചുകളാണ് പാളം തെറ്റിയത്. സിയേറ്റില്‍ നിന്നും ചിക്കാഗോയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും മറ്റുളളവര്‍ക്ക് സുരക്ഷിത യാത്രയ്ക്കുമായി ശ്രമം നടത്തുകയാണെന്ന് കമ്പനി അറിയിച്ചു. 147 യാത്രക്കാരും 13 ജീവനക്കാരുമാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സ്ഥലത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പാളം തെറ്റി തെന്നി മാറിയ കോച്ചുകളില്‍ നിന്ന് യാത്രക്കാരുടെ ബാഗുകളും മറ്റും പുറത്തു വീണ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
യാത്രക്കാരുടെ രക്ഷയ്ക്കായി ജീവനക്കാര്‍ എത്തിയതായി മൊണ്ടാന ദുരന്ത-അടിയന്തര സര്‍വീസ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുളളുവെന്നും അധികൃതര്‍ പറഞ്ഞു.
Discussion about this post