ശനിയാഴ്ച ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ സ്വന്തമാക്കിയത് അഞ്ചാമത്തെ ലോകകിരീടം. യാഷ് ധൂൾ നയിച്ച ഇന്ത്യൻ ടീം 4 വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ തറപറ്റിച്ചത്. 2000, 2008, 2012, 2018 വർഷങ്ങളിലും ഇന്ത്യക്കായിരുന്നു കിരീടം.
190 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഇന്നിംഗ്സിലെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ ആംഗ്ക്രിഷ് രഘുവംശിയെ നഷ്ടമായി. ജോഷ്വാ ബോയ്ഡനായിരുന്നു വിക്കറ്റ്. തുടർന്ന് രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന ഹർനൂർ സിംഗും ഷെയ്ഖ് റഷീദും ചേർന്ന് 49 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ 18ആം ഓവറിൽ 21 റൺസെടുത്ത ഹർനൂറിനെ പുറത്താക്കി തോമസ് ആസ്പിന്വാൾ ഇന്ത്യയെ 49/2 എന്ന നിലയിൽ എത്തിച്ചു.
തുടർന്ന് ഒത്തു ചേർന്ന നായകൻ യാഷ് ധൂളും റഷീദും ചേർന്ന് 46 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാകി. ഇതിനിടെ റഷീദ് അർദ്ധ സെഞ്ചുറി പിന്നിട്ടു. എന്നാൽ 50 റൺസെടുത്ത റഷീദിനെ ജെയിംസ് സെയിൽസ് പുറത്താക്കി. തന്റെ അടുത്ത ഓവറിൽ 17 റൺസെടുത്ത നായകൻ ധൂളിനെയും പുറത്താക്കി സെയിൽസ് ഇന്ത്യയെ 97/4 എന്ന സ്കോറിൽ ആക്കി. ജയിക്കാൻ ഇനിയും 93 റൺസ് അധികം.
35 റൺസുമായി രാജ് ഭാവയും 50 റൺസുമായി പുറത്താകാതെ നിന്ന നിശാന്ത് സിന്ധുവും ചേർന്ന് വിക്കറ്റ് കാത്തു സൂക്ഷിക്കുകയും ഒപ്പം മോശം പന്തുകളെ ശിക്ഷിക്കുകയും ചെയ്ത് സ്കോർ ഉയർത്തി. ഒടുവിൽ സമ്മർദ്ദങ്ങളെ അതിജീവിച്ച് 4 വിക്കറ്റ് വിജയവുമായി ഇന്ത്യ കിരീടം ഉയർത്തി.
നേരത്തെ 45 ഓവറിൽ ഇംഗ്ലണ്ട് 189 റൺസിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ രാജ് ഭാവയും 4 വിക്കറ്റ് നേടിയ രവി കുമാറും ചേർന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞ് ഒതുക്കിയത്. 95 റൺസെടുത്ത ജെയിംസ് റിയൂ ആണ് ടോപ് സ്കോറർ.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ തുടക്കം പരിതാപകരമായിരുന്നു. ആദ്യ നാല് ഓവറുകളിൽ ഇടം കൈയ്യൻ പേസർ രവി കുമാർ ഇംഗ്ലണ്ടിന്റെ ജേക്കബ് ബെഥേലിനെയും ടോം പ്രെസ്റ്റിനെയും പുറത്താക്കി. തുടർന്ന് ജോർജ്ജ് തോമസും ജെയിംസ് റ്യൂവും ചേർന്ന് കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും ജോർജ്ജിനെ പുറത്താക്കി ഭാവ മത്സരം ഇന്ത്യയുടെ വരുതിയിൽ ആക്കുകയായിരുന്നു.
തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായ ഇംഗ്ലണ്ട് 17ആം ഓവറിൽ 61ന് 6 എന്ന നിലയിൽ തകർന്നിരുന്നു. എന്നാൽ മനസ്സാന്നിദ്ധ്യം നഷ്ടമാകാതെ കളിച്ച ജെയിംസ് റ്യൂ ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽ നിന്നും രക്ഷിക്കുകയായിരുന്നു. റ്യൂവും ജെയിംസ് സെയിൽസും ചേർന്ന് കെട്ടിപ്പടുത്ത അർദ്ധ സെഞ്ചുറി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. എന്നാൽ 5 റൺസ് അകലെ സെഞ്ചുറി നഷ്ടമായ റ്യൂവിനെ 44ആം ഓവറിൽ രവി കുമാർ മടക്കി.
റ്യൂവിന്റെ വിക്കറ്റ് വീണതോടെ വീണ്ടും തകർന്ന ഇംഗ്ലണ്ട് അതിവേഗം ശേഷിക്കുന്ന 2 വിക്കറ്റുകൾ കൂടി നഷ്ടപ്പെടുത്തി 189ൽ ഒതുങ്ങി.
സ്കോർ: ഇംഗ്ലണ്ട് 189 ഓൾ ഔട്ട് (ജെയിംസ് റ്യൂ 95, ജെയിംസ് സെയിൽസ് 34*; രാജ് ഭാവ 5-31) ഇന്ത്യ 195/6 (ഷെയ്ഖ് റഷീദ് 50, നിശാന്ത് സിന്ധു 50*; ജോഷ്വ ബോയ്ഡെൻ 2-24)
Discussion about this post