രാജസ്ഥാൻ; പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിനായി ഇന്ത്യ ഓസ്ട്രലിയ സംയുക്ത സൈനികാഭ്യാസം രാജസ്ഥാനിൽ നടക്കുന്നു. ‘ഓസ്ട്രഹിന്ദ്’ എന്ന പേരിലാണ് സൈനികാഭ്യാസം നടക്കുന്നത്. പ്രകടനത്തിൽ ഇരു രാജ്യത്തെ സൈനികരും തങ്ങളുടെ ശക്തിവും കഴിവും പ്രദർശിപ്പിക്കും. ആയുധ പരിശീലനവും അഭ്യാസമുറകളും പരസ്പരം പങ്കുവെയ്ക്കുന്നതിനാണ് സംയുക്ത സൈനികാഭ്യാസം നടത്തുന്നത്.
നവംബർ 28-ന് ആണ് പരിശീലനം ആരംഭിച്ചത്. ഡിസംബർ 11 ന് അവസാനിക്കും .ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള ആയുധ സേവന പങ്കാളിത്തത്തോടെയുള്ള ഓസ്ട്രഹിന്ദ് പരമ്പരയിലെ ആദ്യ അഭ്യാസമാണിതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. സൈനിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക, മികച്ച സൈനീകാഭ്യാസ രീതികൾ കൈമാറുക എന്നിവയാണ് അഭ്യാസത്തിന്റെ ലക്ഷ്യമെന്നും പ്രസ്താവനയിൽ അറിയിക്കുന്നു.
യുദ്ധത്തിൽ നാനോ ഡ്രോണുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യയുടെ വൈദഗ്ധ്യം ഇരു സൈനികവിഭാഗവും പരസ്പരം കൈമാറി. ഡ്രോണുമായി ബന്ധപ്പെട്ട പരിശീലനത്തിൽ ഏർപ്പെടുന്ന സൈനികരുടെ ചിത്രങ്ങളാണ് ഇന്ത്യൻ സൈന്യം ട്വീറ്റ് ചെയ്തത്. ഓസ്ട്രേലിയൻ ആർമിയുടെ മേജർ ജനറൽ ക്രിസ് ഫീൽഡ് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) ലെഫ്റ്റനന്റ് ജനറൽ എംവി സുചീന്ദ്ര കുമാറുമായി സൈനികാഭ്യാസവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി.ഫോണിലൂടെയായിരുന്നു ഇരുവരും സംസാരിച്ചത്.
ഇരു സൈന്യങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംയുക്ത അഭ്യാസത്തെക്കുറിച്ചും ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചുമായിരുന്നു ചർച്ച. ഓസ്ട്രേലിയൻ ആർമിയുടെ രണ്ടാം ഡിവിഷനിലെ 13-ാം ബ്രിഗേഡിലെ സൈനികർ ആണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്. ദോഗ്ര റെജിമെന്റാണ് ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിക്കുന്നത്.
Discussion about this post