തിരുവനന്തപുരം: സംസ്ഥാന തവളയെ പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ നിന്നും പിൻവലിഞ്ഞ് പിണറായി സർക്കാർ. സംസ്ഥാന തവളയാക്കാൻ ശുപാർശ ലഭിച്ച ‘പാതാള തവള’ മണ്ണിനടിയിൽ മാത്രം വസിക്കുന്നുവെന്നാണ് സർക്കാർ പറയുന്നത്. ഇതോടെ തീരുമാനം സംസ്ഥാന വനം വന്യജീവി വകുപ്പും മരവിപ്പിച്ചു.
പശ്ചിമ ഘട്ടത്തിലാണ് പാതാള തവളകൾ വസിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന പാതാള തവള വർഷത്തിൽ 364 ദിവസവും മണ്ണിനടിയിലാണ് വസിക്കുന്നത്. അതിനാൽ പാതാള തവളയെ വിഐപിയായി അംഗീകരിച്ചാൽ അത് ഉചിതമാകുമോ എന്നായിരുന്നു തീരുമാനത്തോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. എല്ലാവർക്കും ഇതിനെ കാണേണ്ടെ എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. മനുഷ്യർ കാണാത്ത ഇനത്തെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചിട്ട് എന്താണ് പ്രയോജനം എന്നായിരുന്നു വനംമന്ത്രി എ.കെ ശശീന്ദ്രന്റെ ചോദ്യം.
2019 ലായിരുന്നു പാതാള തവളയെ സംസ്ഥാന തവളയാക്കാനുള്ള ശുപാർശ വനംവകുപ്പിന് ലഭിച്ചത്. കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ തവളയെക്കുറിച്ച് ഗവേഷണം നടത്തിയ സന്ദീപ് ദാസ് ആയിരുന്നു ഇതുമായി ബന്ധപ്പെട്ട ശുപാർശ മുന്നോട്ടുവച്ചത്. എല്ലായ്പ്പോഴും മണ്ണിനടിയിൽ കാണപ്പെടുന്ന പർപ്പിൾ ഫ്രോഗ് എന്നറിയപ്പെടുന്ന പാതാള തവള മുട്ടയിടാനായി ഒരു ദിവസം മാത്രമാണ് പുറത്തെത്താറുള്ളത്.
Discussion about this post