കോഴിക്കോട്: എലത്തൂരിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പ് കേസിൽ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ച് എൻഐഎ. സംഭവത്തിന് ഭീകര ബന്ധമുള്ളതായി വ്യക്തമാക്കുന്ന റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് കൈമാറിയത്. അതേസമയം അറസ്റ്റിലായ പ്രതി ഷാറൂഖ് സെയ്ഫിയ്ക്ക് കൂടുതൽ വൈദ്യസഹായം കേരള പോലീസ് നൽകിയേക്കും.
തീവണ്ടി യാത്രികരെ ആക്രമിച്ചതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവുമുണ്ട്. പ്രതിയുടെ ഭീകര ബന്ധം തള്ളിക്കളയാനാകില്ല. അതിനാൽ കേരളത്തിന് പുറത്തേക്കും അന്വേഷിക്കണമെന്നും എൻഐഎ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അറസ്റ്റിലായതിന് ശേഷം ഷാറൂഖിനെ എൻഐഎയും ഐബിയും ചോദ്യം ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ ഭീകരബന്ധം ഇരു ഏജൻസികളും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ചോദ്യം ചെയ്യലിനിടെ തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ഷാറൂഖ് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇയാൾക്ക് കൂടുതൽ വൈദ്യ സഹായം നൽകാൻ തീരുമാനിച്ചത്. തീവച്ചത് താനാണ് എന്ന കുറ്റസമ്മതമല്ലാതെ മറ്റൊരു നിർണായക മൊഴിയും ഇയാളിൽ നിന്നും പോലീസിന് ലഭിച്ചിട്ടില്ല. ഇത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രം ഷാറൂഖുമായി തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം.
Discussion about this post