മലപ്പുറം: നാല് യുവാക്കൾ ഉൾപ്പെട്ട എംഡിഎംഎ കേസ് പോലീസിന് തലവേദനയാകുന്നു. പിടിച്ചെടുത്ത എംഡിഎംഎ, കെമിക്കൽ ലാബിലെ പരിശോധനയിൽ മയക്കുമരുന്ന് അല്ലെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് ആശയക്കുഴപ്പത്തിലായിരിക്കുന്നത്. രണ്ടു തവണ ലാബിൽ പരിശോധിച്ചപ്പോഴും ഫലത്തിൽ, പിടിച്ചത് എംഡിഎംഎ അല്ലെന്നായിരുന്നു റിപ്പോർട്ട്.
കോഴിക്കോട് ലാബിൽ വച്ചാണ് ആദ്യം പരിശോധന നടത്തിയത്. ഇത് നെഗറ്റീവായിരുന്നു. പിന്നാലെ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. അതും നെഗറ്റീവായതോടെ കോടതി നാല് പേർക്കും ജാമ്യം അനുവദിച്ചു. ഇനി മൂന്നാം ഘട്ട പരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയക്കാനാണ് പോലീസിന്റെ നീക്കം.
ഇതോടെ പോലീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആരോപണ വിധേയരായ യുവാക്കൾ. മേലാറ്റൂർ പോലീസിനെതിരെയാണ് പരാതി. കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന മാരകമയക്കുമരുന്ന് പിടിച്ചെടുത്തെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.
മലപ്പുറം കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിർ, ഒളകര റിഷാദ്, മച്ചിങ്ങൽ ഉബൈദുള്ള എന്നിവരെയാണ് പോലീസ് പിടികൂടിയിരുന്നത്.മണിയാണിരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ടാം ഘട്ട പരിശോധന ഫലത്തിലും എംഡിഎംഎയല്ലെന്ന് തെളിഞ്ഞതോടെ യുവാക്കളെ ജാമ്യത്തിൽ വിട്ടിരുന്നു. 88 ദിവസം ജയിലിൽ കിടന്നതിന് ശേഷമായിരുന്നു പുറത്തിറങ്ങാനായത്.
എംഡിഎംഎ കേസിലെ പ്രതി ചേർക്കപ്പെട്ട ഷഫീഖിനും മുബഷിർ കരുവള്ളിക്കും ഗൾഫിലെ ജോലി നഷ്ടമായി. പ്രതി ചേർക്കപ്പെട്ട മച്ചിങ്ങൽ ഉബൈദുല്ലയുടെ ഭാര്യ വിവാഹ ബന്ധം വേർപ്പെടുത്തുകയും ചെയ്തു. കുന്തിരിക്കം പോലെ കത്തിച്ച് പുകച്ച് ഉപയോഗിക്കുന്ന ഒരു സാധനമായിരുന്നു വണ്ടിയിലുണ്ടായിരുന്നത്. ഇത് പരിശോധിച്ച പൊലീസ് എംഡിഎംഎ അല്ലേയെന്ന് ചോദിച്ചു. അല്ലെന്ന് പറഞ്ഞിട്ട് അംഗീകരിച്ചില്ല. മുബഷിർ ഗൾഫിൽനിന്നു വന്നപ്പോൾ ഒരു അറബി സമ്മാനമായി കൊടുത്തതായിരുന്നു അതെന്ന് യുവാക്കൾ പറയുന്നു
Discussion about this post