തിരുവനന്തപുരം: എഐ ക്യാമറ അഴിമതി വിവാദം ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ വിദേശരാജ്യ സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അടുത്തമാസം മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദർശിക്കും. ജൂൺ 8 മുതൽ 18 വരെയാണ് ഇരു രാജ്യങ്ങളും സന്ദർശിക്കുക.അമേരിക്കയിൽ ലോക കേരളസഭയുടെ റീജണൽ സമ്മേളനത്തിൽ പങ്കെടുക്കും.ലോകബാങ്കുമായി യുഎസിൽ ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
സ്പീക്കറും ധനമന്ത്രിയും ഉൾപ്പെടെ 11 അംഗങ്ങൾ സംഘത്തിലുണ്ടാവുമെന്നാണ് വിവരം. ഭാര്യ കമലാ വിജയനും പേഴ്‌സണൽ അസിസ്റ്റന്റ് വിഎം സുനീഷും യാത്രയിൽ അനുഗമിക്കും. സംഘാംഗങ്ങളുടെ ചെലവ് അതത് വകുപ്പുകൾ വഹിക്കും. മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചെലവ് അവർ തന്നെ വഹിക്കും. മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ചെലവ് വിദേശയാത്രയ്ക്കുള്ള അക്കൗണ്ടിൽ നിന്നാണ്.
യു.എസ്. തലസ്ഥാനമായ വാഷിങ്ടണിൽ മുഖ്യമന്ത്രി ലോകബാങ്ക് പ്രതിനിധികളുമായി ചർച്ചനടത്തുമെന്ന് പൊതുഭരണവകുപ്പ് വ്യക്തമാക്കി.മന്ത്രി ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തുടങ്ങി ഏഴംഗസംഘം ചർച്ചയിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരടങ്ങുന്ന പത്തംഗസംഘമാണ് മുഖ്യമന്ത്രിക്കൊപ്പം പോകുന്നത്.
ക്യൂബയിലേക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് മുഖ്യമന്ത്രിയെ അനുഗമിക്കും. വിദേശരാജ്യ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനോട് അനുമതി തേടാനിരിക്കുകയാണ് സർക്കാർ.
അതേസമയം കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയും സംഘവും തന്റെ യുഎഇ സന്ദർശനം ഉപേക്ഷിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്. അനുമതി തേടിയുള്ള ഫയൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരിട്ടു പരിശോധിച്ചിരുന്നു. തുടർന്നാണ് അനുമതി നിഷേധിച്ചത്. മന്ത്രിതലത്തിലുള്ള സംഘം പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്നും ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതിനോട് എതിർപ്പില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Discussion about this post