ബംഗളൂരു : കർണാടക തിരഞ്ഞെടുപ്പിന് പിന്നാലെ നാടകീയ രംഗങ്ങൾക്കൊടുവിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത നടപടി പാർട്ടി പ്രവർത്തകർക്കിടയിൽ ഭിന്നത സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ ആദ്യാവസാനം രംഗത്തുണ്ടായിരുന്ന ഡികെ ശിവകുമാറിനെ മാറ്റിനിർത്തിക്കൊണ്ടാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകിയിരുന്നു. ഇതിൽ ഡികെ അതൃപ്തനായിരുന്നു. എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ഡികെ രംഗത്തെത്തിയിരിക്കുകയാണ്.
സോണിയ ഗാന്ധിയുടെ നിർദ്ദേശത്തെ തുടർന്നാണ് താൻ മുഖ്യമന്ത്രിസ്ഥാനം എന്ന ആഗ്രഹം ഉപേക്ഷിച്ചത് എന്ന് ഡികെ പറഞ്ഞു. ” നിങ്ങൾ എന്നെ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയാണ് വോട്ട് ചെയ്ത് ജയിപ്പിച്ചത്. എന്നാൽ ഹൈക്കമാന്റ് അവരുടെ തീരുമാനമെടുത്തു. മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും എന്നെ ഉപദേശിച്ചു. അവരുടെ നിർദ്ദേശങ്ങൾക്ക് മുന്നിൽ എനിക്ക് വഴങ്ങേണ്ടി വന്നു. ഇപ്പോൾ ഞാൻ ക്ഷമയോടെ കാത്തിരിക്കണം. എന്നാൽ നിങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാകാതെ പോകാൻ അനുവദിക്കില്ല” ഡികെ പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കങ്ങൾ ദിവസങ്ങളോളം നീണ്ടുനിന്നിരുന്നു. ഇരു നേതാക്കളുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ചർച്ചകൾ നടത്തി. തുടർന്ന് ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും ആറ് മന്ത്രിമാരെ തിരഞ്ഞെടുക്കാനുള്ള അവസരവും വാഗ്ദാനം ചെയ്തിരുന്നു. തുടർന്നാണ് ഡികെ അതിന് സമ്മതിച്ചത്.
Discussion about this post