തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കാൻ സാദ്ധ്യതയുള്ളതിനാൽ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒരു ജില്ലയിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. നാളെ മുതലുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
വടക്കൻ കേരളത്തിലാണ് മഴ കനക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് കാസർകോട് ജില്ലയിലാണ് യെല്ലോ അലർട്ടുള്ളത്. കാസർകോട് ഒഴികെയുള്ള ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നാളെ മുതൽ മഴ കനക്കുന്ന സാഹചര്യത്തിൽ ജില്ലകളിൽ ഓറഞ്ച് അലർട്ടുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട മുതൽ കാസർകോട് ജില്ലവരെയാണ് നാളെ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിൽ കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും, ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലും മഴ ലഭിക്കും.
ചൊവ്വാഴ്ച കൊല്ലം മുതൽ കാസർകോട്വരെയാണ് മഴ മുന്നറിയിപ്പ് ഉള്ളത്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ, എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
ബുധനാഴ്ചയോടെ മഴയ്ക്ക് നേരിയ ശമനം ഉണ്ടാകും. ഈ സാഹചര്യത്തിൽ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം.
Discussion about this post