ന്യൂഡൽഹി: അർദ്ധരാത്രി ഭീകരത വാതിലിൽ മുട്ടുന്നു! രാത്രി അതിൻറെ അഗാധതയിലേക്ക് ആണ്ടുപോകുകയാണെന്നും നിങ്ങൾ ഉറക്കത്തിന്റെ മടിത്തട്ടിലാണെന്നും സങ്കൽപ്പിക്കുക. അപ്പോൾ പെട്ടെന്ന് നിങ്ങളുടെ വീടിന്റെ വാതിലിൽ ഭയാനകമായ രീതിയിൽ ആരോ മുട്ടുന്നു. ഒപ്പം വീടിനു മുന്നിൽ ശക്തമായ മഴയും പെയ്യുന്നു. വീടു കുലുങ്ങുമാറു ഉച്ചത്തിലാണ് ആ ശബ്ദം. എന്നാൽ വാതിൽ തുറന്നു നോക്കുമ്പോൾ ആ ശബ്ദം നമ്മുടെ അടുത്ത് മറ്റെവിടെയോ നിന്ന് കേൾക്കാം. അപ്പോൾ നിങ്ങൾ എന്തു ചെയ്യും? അമേരിക്കയിൽ ഇപ്പോൾ സ്ഥിരമായി നടക്കുന്ന ഒരു സംഭവമാണിത്. എല്ലാ ദിവസവും രാത്രി അജ്ഞാതമായ ചില ശബ്ദങ്ങൾ അവിടുത്തുകാരെ ഭയപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ.
വാസ്തവത്തിൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, അമേരിക്കയിലെ ചില പ്രദേശങ്ങൾ രാത്രിയാകുമ്പോൾ ഭയത്തിന്റെ പിടിയിലാണ്. വീടുകളുടെ വാതിലുകളിൽ ഭയപ്പെടുത്തുന്ന ചില ശബ്ദങ്ങളും കാഴ്ചകളും അരങ്ങേറുന്നു. രാത്രിയിൽ, മുഖംമൂടി ധരിച്ച ചില അർദ്ധനഗ്നരായ യുവാക്കൾ വീടുകളുടെ വാതിലുകളിൽ മുട്ടുന്നതായാണ് ഒടുവിൽ ഈ സംഭവത്തെ കുറിച്ച് കിട്ടിയ വിശദീകരണം. അർദ്ധനഗ്നരായ ഈ യുവാക്കളെ കാണുമ്പോൾ തന്നെ വീടുകളിലെ ആളുകൾ പരിഭ്രാന്തരാകുന്നു. പക്ഷെ വീട്ടുകാരെ സഹായിക്കാൻ ആ സമയത്ത് ആരുമുണ്ടാകില്ല. രാത്രിയാകുന്നത് ഒരു പേടിസ്വപ്നം പോലെയാണ് അമേരിക്കക്കാർക്ക് ഇപ്പോൾ തോന്നുന്നത്. എന്നാൽ പകൽ വെളിച്ചത്തിൽ ഇത് സംഭവിക്കുന്നുമില്ല.
യഥാർത്ഥത്തിൽ ഇതൊരു പുതിയ ടിക്ടോക്ക് ട്രെൻഡാണത്രേ. യുവാക്കൾക്കിടയ്ക്ക് വൈറലായ ഒരു ടിക്ടോക് വീഡിയോ ആണ് ഇതിന് പിന്നിൽ. അർദ്ധരാത്രിയിൽ വീടുകളുടെ വാതിലിനു മുൻപിൽ മുഖംമൂടി ധരിച്ച് എത്തണം. മഴ പെയ്യിക്കണം. വീടിനുള്ളിൽ ഉള്ളവരെ ഞെട്ടിക്കുന്ന ഭ്രാന്തമായ രീതിയിൽ വാതിലിന് മുട്ടണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിന്റെ ഈ പുതിയ ട്രെൻഡ് ആളുകൾക്ക് തലവേദനയായി മാറുകയാണ്.
അമേരിക്കയിലെ ഡെൽറ്റോണയിൽ താമസിക്കുന്ന ജെഫ്രി ഗിബ്സനാണ് സംഭവം പുറത്തറിയിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മുഖംമൂടി ധരിച്ച അർദ്ധനഗ്നരായ ആൺകുട്ടികൾ തന്റെ വീട് വളഞ്ഞു. വീടിൻറെ കതകിന് മുട്ടി. ഈ കാഴ്ച കണ്ടതോടെ ഭാര്യ വളരെയേറെ പേടിച്ചു. എനിക്ക് എന്തെങ്കിലും ചെയ്യാനാവുന്നതിന് മുൻപ് ഞങ്ങളെ ഭയപ്പെടുത്തി അവർ കാറിൽ കയറിപോയി.
അതേ രാത്രി സമാനമായ മറ്റൊരു സംഭവം കൂടി നടന്നു എന്നും ജെഫ്രി വ്യക്തമാക്കുന്നു. ജെഫ്രി ഗിബ്സണിന്റെ വീട്ടിൽ നിന്ന് ഏകദേശം രണ്ട് മൈൽ അകലെയുള്ള മറ്റൊരു വീട്ടിൽ സമാന സംഭവമുണ്ടായി. അവിടെയും മുഖംമൂടി ധരിച്ച അർദ്ധനഗ്നരായെത്തിയ യുവാക്കൾ സമാനമായ കോലാഹലം അവിടെയും സൃഷ്ടിച്ചു. ഈ ദൃശ്യം കണ്ട് വീട്ടിലുള്ളവർ ഭയന്നു. വീട്ടുടമ തോക്കെടുത്ത് വെടിയുതിർക്കാൻ ശ്രമിച്ചപ്പോഴേക്കും അവർ ഓടിപോയി. നിലവിൽ ഈ വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. പ്രദേശത്തെ എല്ലാ വീടുകളിൽ നിന്നും ഇത്തരം സംഭവങ്ങളുടെ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുകയാണ്.
Discussion about this post