ഇസ്ലാമാബാദ്: വയറിളക്ക രോഗം വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പാകിസ്താനിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഖുസ്ദാർ ജില്ലയിലാണ് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. വയറിളക്ക രോഗത്തെ തുടർന്ന് മതിയായ ചികിത്സ കിട്ടാതെ കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിനേക്കാൾ കൂടുതലാണെന്നും, സർക്കാർ വിവരങ്ങൾ മറച്ച് വെക്കുകയാണെന്നും പാക് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ കൃത്യമായി ഡ്യൂട്ടിക്ക് ഹാജരാകുന്നില്ലെന്നും രോഗികൾക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്നും പരാതികൾ വ്യാപകമാണ്. അടിയന്തിര സാഹചര്യമായിട്ടും ജോലിക്ക് എത്താതിരുന്ന ഒരു ഡോക്ടറെ കഴിഞ്ഞ ദിവസം സർവീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ മൂന്ന് ഡോക്ടർമാർക്കെതിരെ കൂടി നടപടിയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
ദിവസങ്ങളായി തുടരുന്ന മഴയും വെള്ളപ്പൊക്കവും നിമിത്തം മിക്കയിടങ്ങളിലും ആരോഗ്യ പ്രവർത്തകർക്ക് എത്തിച്ചേരാനാകാത്ത സാഹചര്യമുണ്ട്. രോഗവ്യാപനം കോളറ ബാധയാണോ എന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
Discussion about this post