കൊല്ലം: കായംകുളത്ത് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ അമ്പാടിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടികളുമായി ആർഎസ്എസ്. മുതിർന്ന അഭിഭാഷകൻ പ്രതാപ് ജി പടിക്കൽ മുഖേനെയാണ് നിയമനടപടികൾ ആരംഭിച്ചിരിക്കുന്നത്. കൈരളി ചാനലിന്റെ ചീഫ് ന്യൂസ് എഡിറ്റർ, ആലപ്പുഴ റിപ്പോർട്ടർ ഷാജഹാൻ എന്നിവർക്കെതിരെയാണ് നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളത്.
കൊലപാകതവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജവാർത്തകൾ മനപൂർവ്വമായി പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും നിയമനടപടികൾക്ക് തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കയാണ് എന്ന് അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തോ വാദിഭാഗത്തോ സംഘടനയുടെ പ്രവർത്തകർ ആരും തന്നെയില്ലെന്ന് ആർഎസ്എസ് കായംകുളം ഖണ്ഡ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ വിഭാഗീയ പ്രശ്നങ്ങൾ മറച്ചുവച്ച് രക്തസാക്ഷിയിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുവാൻ ദുഷ്ടലാക്കോടെ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
കാപ്പിൽ മേക്ക് കുറക്കാവ് ദേവീക്ഷേത്രത്തിന്റെ മുന്നിൽ വച്ച് ഒരു വണ്ടിക്ക് സൈഡ് കൊടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട രണ്ടുപേർ തമ്മിലുള്ള വാക്ക് തർക്കത്തിലും കുത്തിന് പിടിയിലും തുടങ്ങിയ പ്രശ്നമാണ് പിന്നീട് രണ്ടുപേരുടെയും ഗുണ്ടാ സംഘത്തിൽ ഉള്ളവർ തമ്മിൽ ഏറ്റുമുട്ടി കൊലപാതകത്തിൽ കലാശിച്ചത്. ഇതൊരു രാഷ്ട്രീയ കൊലപാതകം അല്ല എന്ന് അറിയാമായിരുന്നിട്ടും ഇതിനെ രാഷ്ട്രീയ കൊലപാതകം ആക്കാനും അത് ആർഎസ്എസിന്റെയും ബിജെപിയുടെയും തലയിൽ കെട്ടിവയ്ക്കാനും സിപിഎം നടത്തുന്ന ഗൂഢാലോചനയും ദുഷ്പ്രചരണവും കൃഷ്ണപുരത്ത് ഇന്ന് നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുവാൻ വേണ്ടിയിട്ടുള്ളതാണെന്ന് ബിജെപി കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
Discussion about this post