ബെയ്ജിംഗ് : 50 അടി നീളമുള്ള അതിഭീകരനായ ജീവിയെ നേരിട്ട് കണ്ടുവെന്ന വെളിപ്പെടുത്തലുമായി വിനോദസഞ്ചാരി. ചൈനയിലെ ടിയാഞ്ചി തടാകത്തിലെത്തിയ വിനോദ സഞ്ചാരിയായ ഷാങ്ഹായ് സ്വദേശി ലി ആണ് ഈ ജീവിയെ നേരിട്ട് കണ്ടത്. 600 മീറ്റർ അകലത്തിൽ നിന്നാണ് താൻ ആ ജീവിയെ കണ്ടത് എന്നും ചി പറഞ്ഞു.
ഓഗസ്റ്റ് 31 നാണ് സംഭവം. തടാകത്തിനടുത്ത് നിൽക്കുന്നതിനിടെ പെട്ടെന്ന് ഉച്ചത്തിലൊരു ശബ്ദം കേൾക്കുകയായിരുന്നു. ഒരു കൂട്ടം മീനുകൾ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതാകാം എന്ന് കരുതിയാണ് തിരിഞ്ഞ് നോക്കിയത്. എന്നാൽ കണ്ടത് 50 അടിയോളം നീളമുള്ള വെള്ളി നിറത്തിൽ അതിഭീകരനായ ഒരു ജീവിയെയാണ്. ആ ജീവി പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ഉടൻ തന്നെ വെള്ളത്തിനടിയിലേക്ക് മാഞ്ഞു. ഈ കാഴ്ച ഫോണിൽ പകർത്താനും ലി മറന്നില്ല.
വാർത്ത പരന്നതോടെ പ്രദേശവാസികൾ ആകെ ആശങ്കയിലാണ്. തടാകത്തിൽ വിനോദസഞ്ചാരത്തിനെത്തിയ പലരും ഇത്തരത്തിൽ ഒരു ജീവിയെ കണ്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാലിത് ഏത് ജീവിയാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.
ചൈനയ്ക്കും ഉത്തര കൊറിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ടിയാഞ്ചി തടാകത്തിന് ശരാശരി 670 അടി ആഴമുണ്ട്. തടാകത്തിന്റെ ആഴമേറിയ പോയിന്റിന് 1,223 അടിയിൽ കൂടുതലാണ്.
Discussion about this post