കറാച്ചി: ഹിന്ദുക്കൾ ഉൾപ്പെടെയുളള ന്യൂനപക്ഷമതക്കാരായ കുട്ടികളെയടക്കം തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതിനെതിരെ പാകിസ്താനിൽ വൻ പ്രതിഷേധം. സിന്ധ് പ്രവിശ്യയിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയവർക്ക് നേരെ പോലീസ് ലാത്തി വീശി. നിരവധി പേർക്ക് പരിക്കേറ്റു.
ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുളള വ്യാപാരികളെയടക്കം തട്ടിക്കൊണ്ടുപോകുന്നത് പതിവായ സാഹചര്യത്തിലായിരുന്നു പ്രതിഷേധം. സിന്ധിലെ കശ്മോർ ഉൾപ്പെടെയുളള പ്രദേശങ്ങളിൽ നിന്നാണ് തട്ടിക്കൊണ്ടുപോകലുകൾ പതിവായത്. ഒൻപത് വയസുളള കുട്ടിയടക്കം അഞ്ച് ഹിന്ദുക്കളെയാണ് അടുത്തിടെ പ്രദേശത്ത് നിന്നും തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ ദിവസം സൻഘാറിൽ നിന്നും ഏഴ് വയസുളള ഹിന്ദു പെൺകുട്ടിയെയും തട്ടിക്കൊണ്ടുപോയിരുന്നു. കുട്ടികളെ സ്കൂളിലയയ്ക്കാൻ പോലും ഭയക്കുന്ന സാഹചര്യമാണെന്ന് പ്രദേശത്തെ ഹിന്ദുക്കൾ പറയുന്നു. സെപ്തംബർ ഒന്ന് മുതൽ വിഷയത്തിൽ പ്രതിഷേധം നടക്കുന്നുണ്ട്.
പോലീസ് നടപടിക്ക് ശേഷവും പ്രതിഷേധം അവസാനിപ്പിക്കാൻ ന്യൂനപക്ഷ വിഭാഗങ്ങൾ കൂട്ടാക്കിയിട്ടില്ല. പ്രശ്നം ഒത്തുതീർപ്പാക്കാൻ സിന്ധ് പ്രവിശ്യ ഭരിക്കുന്ന പാകിസ്താൻ പീപ്പിൾസ് പാർട്ടിയിലെ പ്രമുഖ നേതാവ് ഇടപെട്ടെങ്കിലും പരിഹാരമാകാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.
Discussion about this post