ഒട്ടാവ: ഹർദീപ് സിംഗ് നിജ്ജാർ വിഷയത്തിൽ ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാടിൽ നിന്നും പിന്നാക്കം പോയി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വിഷയത്തിൽ ഇന്ത്യക്കെതിരെ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ചെലുത്താനുള്ള നീക്കങ്ങൾ തുടക്കത്തിലേ പരാജയപ്പെട്ടതോടെയാണ് കാനഡയുടെ നിലപാട് മാറ്റം. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ സംയുക്ത പ്രസ്താവന നടത്തണമെന്ന കാനഡയുടെ ആവശ്യം അമേരിക്കയും ഓസ്ട്രേലിയയും ബ്രിട്ടണും തള്ളിയിരുന്നു.
വിഷയത്തിന്റെ ഗൗരവം ഇന്ത്യൻ സർക്കാർ പരിഗണിക്കണം. ഞങ്ങൾ ഇന്ത്യയെ പ്രകോപിപ്പിക്കുകയോ സാഹചര്യം വഷളാക്കുകയോ ഇല്ല. ഞങ്ങൾ ഇന്ത്യയുടെ നിലപാട് മനസിലാക്കുകയും ഇന്ത്യക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഞങ്ങൾ ശാന്തത പാലിക്കാൻ ആഗ്രഹിക്കുന്നു. ഇതായിരുന്നു വിഷയത്തിൽ ജസ്റ്റിൻ ട്രൂഡോയുടെ ഏറ്റവും പുതിയ പ്രതികരണം.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്നും വിഷയത്തിൽ ഇന്ത്യ പ്രതികരിക്കണമെന്നുമായിരുന്നു കാനഡയുടെ ആവശ്യം. ഇന്ത്യ ഇത് മുഖവിലക്കെടുക്കാതെ അവഗണിക്കുകയും ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പാശ്ചാത്യ സഖ്യകക്ഷികളുടെ ഇന്ത്യൻ അനുകൂല നിലപാട് കാനഡക്ക് കനത്ത തിരിച്ചടിയായി മാറിയിരുന്നു.
അതേസമയം ഇന്ത്യയെ ഏഷ്യയിലെ വൻ ശക്തിയായി പരിഗണിക്കുന്ന പാശ്ചാത്യ ലോകം കനേഡിയൻ പ്രധാനമന്ത്രിയുടെ നിലപാട് തള്ളിയതിനെ ഇന്ത്യ നേടിയ ശക്തമായ നയതന്ത്ര വിജയമായാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Discussion about this post