എറണാകുളം: കുട്ടിയുൾപ്പെടെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ എലത്തൂർ തീ വയ്പ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. പ്രതി ഷാരൂഖ് സെെഫി ലക്ഷ്യമിട്ടത് ഭീകരാക്രമണം ആണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കുറ്റപത്രം. സംഭവത്തിൽ ഏക പ്രതി മാത്രമാണ് ഉള്ളതെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൊച്ചി എൻഐഎ കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഷാരൂഫ് സൈഫിയുടേത് ജിഹാദി പ്രവർത്തനം ആണെന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഷാരൂഖ് സൈഫി മാത്രമാണ് കേസിൽ പ്രതിയായിട്ടുള്ളത്. ആക്രമണത്തിന് കേരളം തിരഞ്ഞെടുത്തതിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ട്. ആരും തിരിച്ചറിയാതെ ഇരിക്കാനാണ് കേരളം തിരഞ്ഞെടുത്തത് എന്നും കുറ്റപത്രത്തിൽ പറയുന്നു.
ജനങ്ങളിൽ ഭീതി പടർത്തുക ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പാകിസ്താൻ ഭീകര സംഘടനയെ ഇയാൾ സമൂഹ മാദ്ധ്യമം വഴി പിന്തുടർന്നിരുന്നു. ഭീകര സംഘടനയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടമായാണ് ട്രെയിനിന് തീയിട്ടത്. ആളുകളെ കൂട്ടക്കൊല ചെയ്യാനും പദ്ധതിയിട്ടിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഏപ്രിൽ രണ്ടിനായിരുന്നു എലത്തൂരിൽ ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിന് ഷാരൂഖ് സൈഫി തീയിട്ടത്. സംഭവത്തിൽ മൂന്ന് പേർ മരിച്ചതിന് പുറമേ ഒൻപത് യാത്രികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post