കൊച്ചി: പ്രധാനമന്ത്രി സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരെയും ബിഷപ്പുമാരെയും അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ കടുത്ത പ്രതിഷേധവുമായി കെസിബിസി. പ്രസ്താവന പിൻവലിക്കും വരെ സർക്കാരുമായി കെസിബിസി സഹകരിക്കില്ലെന്ന് മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് പറഞ്ഞു.
പ്രധാനമന്ത്രി ഒരു രാജ്യത്തിന്റെ ചുമതലയായി നിൽക്കുമ്പോൾ അദ്ദേഹം ഇവിടുത്തെ ക്രൈസ്തവ സമൂഹത്തെ വിളിച്ച്് ആദരിക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി അതിൽ പങ്കെടുത്തതിനെ കുറിച്ച് ബഹുമാനമില്ലാത്ത രീതിയിലാണ് സംസാരിച്ചത്. അത് ഉചിതമായില്ല. പ്രസ്താവന പിൻവലിച്ച് വിശദീകരണം നൽകുന്നതു വരെ കെസിബിസിയുടെ പൊതുവായ സഹകരണം സർക്കാരിനോട് ഉണ്ടാകില്ല മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് വ്യക്തമാക്കി.
ഇക്കാര്യത്തിൽ സർക്കാരിന്റെയും പാർട്ടിയുടെയും സാംസ്കാരിക മന്ത്രിയുടെയും പ്രസ്താവനയ്ക്കായി കാത്തിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കളെ ബഹുമാനിക്കുന്ന ചരിത്രമാണ് സഭയ്ക്കുളളതെന്നും പ്രതിഷേധ പ്രകടിപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു. ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർ അടക്കമുളളവരെയാണ് സജി ചെറിയാൻ പൊതുവേദിയിൽ അവഹേളിച്ചത്. വിരുന്നിൽ കേക്കിന്റെ പീസും മുന്തിരി ഇട്ടു വാറ്റിയ സാധനവും കഴിച്ച് മടങ്ങിയെന്ന് ആയിരുന്നു പരിഹാസം. ബിജെപി നേതാക്കൻമാർ വിളിച്ചാൽ ചില ബിഷപ്പുമാർക്കൊക്കെ പ്രത്യേക രോമാഞ്ചമാണ്. രോമാഞ്ചം കൂടിയാണ് ചിലർ ഡൽഹിക്ക് പോയതെന്നും സജി ചെറിയാൻ ആക്ഷേപിച്ചിരുന്നു. സംഭവത്തിൽ ക്രൈസ്തവ വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇത് കണക്കിലെടുത്താണ് സർക്കാരുമായി നിസ്സഹകരിക്കാൻ കെസിബിസി തീരുമാനിച്ചത്.
സജി ചെറിയാന്റെ വാക്കുകൾ അപക്വവും തരം താഴ്ന്നതുമാണെന്ന് കെസിബിസി വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ ജേക്കബ് ജി പാലക്കാപ്പിളളി ഇന്നലെ ആരോപിച്ചിരുന്നു. എന്നാൽ വാക്കുകൾ വിവാദമായിട്ടും സജി ചെറിയാൻ തിരുത്താൻ തയ്യാറാകാത്തതാണ് സഭാ നേതൃത്വത്തെ കൂടുതൽ പ്രകോപിപ്പിച്ചത്.
Discussion about this post