22-ാമത്തെ വയസ്സിൽ മരണപ്പെട്ട ആനന്ദി ഗോപാൽ ജോഷി വരും തലമുറയിലെ ഓരോ പെൺകുട്ടികൾക്കും പ്രചോദനമാകാവുന്ന തന്റെ ജീവിതപുസ്തകം ഭാരതത്തിന്റെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയിട്ടാണ് ഇഹലോകവാസം വെടിഞ്ഞത്. ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ, വിദ്യാഭ്യാസത്തിനായി വിദേശരാജ്യത്ത് പോയ ആദ്യ ഇന്ത്യൻ ബ്രാഹ്മണസ്ത്രീ എന്നിങ്ങനെയുള്ള നിരവധി സവിശേഷതകൾ ഉണ്ട് ആനന്ദി ഗോപാൽ ജോഷിക്ക്. വെസ്റ്റേൺ മെഡിസിനിൽ ബിരുദമെടുത്ത ആദ്യത്തെ ഇന്ത്യൻ വനിതാ ഡോക്ടർ ആണ് ആനന്ദി.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുമാണ് ആനന്ദി വെസ്റ്റേൺ മെഡിസിനിൽ രണ്ട് വർഷത്തെ ബിരുദം പൂർത്തിയാക്കിയത്. 1884 ൽ ആണ് ആനന്ദി ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്നത്. ആ കാലഘട്ടത്തിൽ ഭാരതത്തിലെ പരമ്പരാഗത ബ്രാഹ്മണ സമൂഹത്തിന്റെ വലിയ എതിർപ്പിനെ മറികടന്നു കൊണ്ടാണ് അവർ പഠനത്തിനായി അമേരിക്കയിൽ എത്തിയത്. വുമൺസ് മെഡിക്കൽ കോളേജ് ഓഫ് പെൻസിൽവാനിയയിൽ നിന്നും ആണ് 1886 മാർച്ചിൽ അവർ മെഡിക്കൽ പഠനം പൂർത്തിയാക്കി. പഠനശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ആനന്ദി കോലാപ്പൂരിലെ ഒരു പ്രമുഖ ആശുപത്രിയിൽ വനിതാ വാർഡിന്റെ ഫിസിഷ്യൻ ഇൻ-ചാർജ് ആയി ചുമതലയേറ്റെങ്കിലും തൊട്ടടുത്ത വർഷം തന്നെ ക്ഷയരോഗം ബാധിച്ചു മരിക്കുകയായിരുന്നു.
1865 മാർച്ച് 31 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ പ്രസിഡൻസിയിലെ കല്യാണിൽ
ഒരു മറാത്തി ചിത്പവൻ ബ്രാഹ്മണ കുടുംബത്തിൽ യമുന ജോഷി എന്ന പേരിലാണ് ആനന്ദിയുടെ ജനനം. യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബങ്ങളിലെ അക്കാലത്തെ രീതി അനുസരിച്ച് തന്റെ ഒമ്പതാമത്തെ വയസ്സിൽ മാതാവിന്റെ നിർബന്ധപ്രകാരം ആനന്ദി വിവാഹിതയായി. അവരെക്കാൾ 20 വയസ്സിന് മുതിർന്ന വിഭാര്യൻ ആയിരുന്ന ഗോപാൽറാവു ജോഷി ആയിരുന്നു അവരുടെ ഭർത്താവ്. വിവാഹശേഷം ഭർത്താവ് ആണ് യമുന എന്ന പേരുമാറ്റി ‘ആനന്ദി’ എന്ന പേര് നൽകിയത്. ഒരു പുരോഗമന ചിന്താഗതിക്കാരനായിരുന്ന തപാൽ ഗുമസ്തനായ ആനന്ദിയുടെ ഭർത്താവ് സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്ന ആളായിരുന്നു.
പതിനാലാമത്തെ വയസ്സിൽ ആനന്ദി ഒരു ആൺകുട്ടിയെ പ്രസവിച്ചുവെങ്കിലും കൃത്യമായ വൈദ്യസഹായം ലഭിക്കാത്തതിനാൽ ആ കുഞ്ഞ് മരണപ്പെട്ടു. ഈ സംഭവമായിരുന്നു സ്ത്രീകൾക്ക് വേണ്ടിയുള്ള വൈദ്യസഹായം നൽകാനായി ഒരു ഫിസിഷൻ ആകണമെന്ന ആഗ്രഹം ആനന്ദിയിൽ വളർത്തിയത്. ഭർത്താവിനൊപ്പം കൊൽക്കത്തയിൽ താമസമാക്കിയ ആനന്ദി ഭായി സംസ്കൃതവും ഇംഗ്ലീഷും വായിക്കാനും സംസാരിക്കാനും പഠിച്ചു.
ഭർത്താവിന്റെ പൂർണ്ണ പിന്തുണയോടെ 19-ാം വയസ്സിൽ ആനന്ദി മെഡിക്കൽ വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോയി. എന്നാൽ അമേരിക്കയിലെ തണുത്ത കാലാവസ്ഥയും അപരിചിതമായ ഭക്ഷണവുമെല്ലാം ചേർന്ന് അവളുടെ ആരോഗ്യസ്ഥിതി വഷളായി. വൈകാതെ ആനന്ദിക്ക് ക്ഷയരോഗം പിടിപെട്ടു. ശാരീരികമായ മോശം അവസ്ഥയെയും അതിജീവിച്ച് 1886 മാർച്ചിൽ ആനന്ദി ഗോപാൽ ജോഷി എംഡി ബിരുദം നേടി.
ഇന്ത്യയിലെ ആദ്യത്തെ വനിത ഡോക്ടർ ആയി ആനന്ദി മടങ്ങിയെത്തിയപ്പോൾ അവർ പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമായിരുന്നു ഇന്ത്യയിൽ നിന്നും അവർക്ക് ലഭിച്ചത്. തുടർന്ന് അന്നത്തെ കോലാപ്പൂർ നാട്ടുരാജ്യത്തെ ആൽബർട്ട് എഡ്വേർഡ് ഹോസ്പിറ്റലിലെ വനിതാ വാർഡിന്റെ ഫിസിഷ്യൻ ഇൻ-ചാർജ് ആയി ആനന്ദി നിയമിക്കപ്പെട്ടു. പക്ഷേ തൊട്ടടുത്ത വർഷം 1887 ഫെബ്രുവരി 26 ന് പൂനെയിൽ വച്ച് ആനന്ദി ഗോപാൽ ജോഷി ക്ഷയരോഗം മൂർച്ഛിച്ച് മരണപ്പെട്ടു.
ഇന്ത്യയിൽ നിരവധി സ്ത്രീകൾക്ക് പ്രചോദനമായ വ്യക്തിത്വമായിരുന്നു ആനന്ദി ഗോപാൽ ജോഷി. ലഖ്നൗവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡോക്യുമെന്റേഷൻ ഇൻ സോഷ്യൽ സയൻസസ് ഇന്ത്യയിലെ മെഡിക്കൽ സയൻസിന്റെ മുന്നേറ്റത്തിനുള്ള സംഭാവനകളെ മാനിച്ച് മെഡിസിൻ രംഗത്ത് ആനന്ദി ഗോപാൽ ജോഷിയുടെ പേരിൽ ഒരു അവാർഡ് നൽകിവരുന്നുണ്ട് . സ്ത്രീകളുടെ ആരോഗ്യ കാര്യങ്ങൾക്കായി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന യുവതികൾക്ക് മഹാരാഷ്ട്ര സർക്കാർ ആനന്ദി ഗോപാൽ ജോഷിയുടെ പേരിൽ ഒരു ഫെല്ലോഷിപ്പും നൽകി വരുന്നുണ്ട്.
Discussion about this post