ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇൻഡീ സഖ്യത്തിലെ വിള്ളൽ മറനീക്കി പുറത്തുവരുന്നു . തൃണമൂൽ കോൺഗ്രസിന് പുറമെ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥികളെ നിർത്തി ഉപതിരഞ്ഞെടുപ്പിനെ നേരിടാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ കോൺഗ്രസും തൃണമൂൽ കോൺഗ്രസ്സും തമ്മിലുള്ള തർക്കം രൂക്ഷമാവുകയാണ് ബംഗാളിൽ.
ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലും പശ്ചിമബംഗാളിൽ കോൺഗ്രസ് തൃണമൂൽ ബന്ധം അത്ര രസകരമായിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒരുമിച്ചാണ് മത്സരിച്ചത്. എങ്കിലും ഇരുവരും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രത്യേകം മത്സരിപ്പിച്ചതിനാൽ പശ്ചിമ ബംഗാളിൽ കോൺഗ്രസിന് വൻ പരാജയം നേരിടേണ്ടി വന്നിരുന്നു. പശ്ചിമ ബംഗാളിൽ ഒരു സീറ്റ് പോലും നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
ജൂലൈയിൽ ആണ് പശ്ചിമ ബംഗാളിലെ രണ്ട് സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെയും ഇരു പാർട്ടികളും പ്രഖ്യാപിച്ചു. റായ്ഗഞ്ച് സീറ്റിൽ മോഹിത് സെൻഗുപ്തയെയും ബാഗ്ദയിൽ അശോക് ഹാൽദറെയുമാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിക്കുന്നതിനൊപ്പം, വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മമതയുമായി സഖ്യത്തിനില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
ഇൻഡീ സഖ്യത്തിന് കീഴിലായിരിക്കുമെന്ന് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയ വേദികളിൽ ഇരു പാർട്ടികളും വ്യക്തമാക്കിയിരുന്നു. പശ്ചിമ ബംഗാളിൽ മാത്രമല്ല പഞ്ചാബിലും ഇതു തന്നെയായിരുന്നു കോൺഗ്രസിൻറെ നിലപാട്. ഡൽഹി ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരുമിച്ച് മത്സരിച്ചെങ്കിലും പഞ്ചാബിൽ ഇരു പാർട്ടികളും വെവ്വേറെ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു.
Discussion about this post