തിരുവനന്തപുരം: മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന് പിന്നാലെ എകെ ആന്റണി നടത്തിയ വികാര നിർഭരമായ പ്രതികരണത്തിൽ പഴയകാല അനുഭവം ഓർത്തെടുത്ത് മാദ്ധ്യമപ്രവർത്തകൻ. കൊല്ലത്ത് എയ്ഡ്‌സ് ബാധിതരായിരുന്ന ബെൻസൻ, ബെൻസി എന്നീ കുട്ടികൾക്ക് സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് എകെ ആന്റണിയെ കണ്ട കഥയാണ് മാദ്ധ്യമപ്രവർത്തകൻ കുറിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 100 കോടി രൂപ ഉണ്ടായിരുന്നിട്ടും ഒരു സഹായം പോലും നൽകാൻ ആന്റണി തയ്യാറായിരുന്നില്ലെന്ന് മാദ്ധ്യമപ്രവർത്തകനായ എംഎസ് സനിൽ കുമാർ ചൂണ്ടിക്കാട്ടി.
അനിൽ ആന്റണി ബിജെപിയിലെത്തിയതും എകെ ആന്റണിയുടെ പ്രതികരണവും ചൂണ്ടിക്കാട്ടിയാണ് എംഎസ് സനിൽ കുമാർ പഴയകാല സംഭവം ഫേസ്ബുക്കിൽ വീണ്ടും കുറിച്ചത്. ആന്റണിയുടെ മകൻ അനിൽ ആന്റണി ഇന്ന് ബി ജെ പി യിൽ ചേർന്നു. പുത്രദു:ഖം കൊണ്ട് പരവശനായ, വിവശനായ ആന്റണിയുടെ വാർത്താ സമ്മേളനവും കണ്ടു. ആന്റണി ഇത് അർഹിക്കുന്നതാണ്. അറിഞ്ഞു കൊണ്ട് ആന്റണി ഒരു സഹായവും ആർക്കും ചെയ്തിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് എംഎസ് സനിൽ കുമാറിന്റെ കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പിലേക്ക്
രണ്ടാം വാജ്‌പേയി മന്ത്രിസഭയിൽ സുഷമ സ്വരാജ് ആരോഗ്യമന്ത്രി ആയിരിക്കുന്ന കാലം. ഞാൻ സൂര്യ ടിവിയിൽ തിരുവനന്തപുരം റിപ്പോർട്ടർ. അപ്പോഴാണ് കൊല്ലത്ത് നിന്നുള്ള ഒരു സംഭവം ശ്രദ്ധയിൽപ്പെടുന്നത്. രണ്ടു കൊച്ചു കുട്ടികൾ…ബെൻസണും ബെൻസിയും… എച്ച്‌ഐവി രോഗബാധിതരാണ്. അവരെ അവർ പഠിച്ചുകൊണ്ടിരുന്ന സ്‌കൂളിൽ നിന്ന് പുറത്താക്കി. കുട്ടികളുടെ മാതാപിതാക്കൾ എയ്ഡ്‌സ് വന്നു മരിച്ചുപോയിരുന്നു. മാതാവിൽ നിന്നാണ് കുട്ടികൾക്ക് രോഗം പകർന്നത്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലാണ് രോഗബാധിതരായ കുരുന്നുകൾ വളരുന്നത്.
കുട്ടികളുടെ രോഗവിവരം സ്‌കൂളിലും നാട്ടുകാരും അറിഞ്ഞു. അതോടെ കലാപമായി. ഈ കുട്ടികൾക്കൊപ്പം ഇരുന്ന് പഠിക്കാൻ മറ്റു കുട്ടികളെ അയയ്ക്കില്ലെന്നായി രക്ഷിതാക്കൾ. അതോടെ ബെൻസനേയും ബെൻസിയേയും സ്‌കൂളിൽ വരുന്നതിൽ നിന്ന് അധികൃതർ വിലക്കി. കുട്ടികൾക്ക് ചികിത്സയ്ക്ക് പോലും പണമില്ലാതെ വലയുകയാണ് അപ്പൂപ്പനും അമ്മൂമ്മയും. ഒപ്പം നാട്ടിലെ ഒറ്റപ്പെടലും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങലും.
ഇത് സമൂഹത്തിൽ ചർച്ച ആക്കാൻ തീരുമാനിച്ചു. അങ്ങനെ തിരുവനന്തപുരത്ത് നിന്ന് ഞാൻ, സീടി വിയിലെ (ZEETV) റോയ് മാത്യു, എൻഡിടിവിയിലെ ബോബി നായർ, സിഎൻബിസി യിലെ രാജേഷ് ദിവാകർ എന്നിവർ ക്യാമറ യൂണിറ്റുമായി കൊല്ലത്തേക്ക് തിരിച്ചു. ഏഷ്യാനെറ്റ് കൊല്ലം റിപ്പോർട്ടർ വിനു വി ജോണും ഞങ്ങൾക്കൊപ്പം ചേർന്നു. ഞങ്ങൾ സംഘമായി കുട്ടികൾ പഠിക്കുന്ന ചാത്തന്നൂരിനടുത്തുള്ള സ്‌കൂളിലെത്തി. അപ്പോൾ ഈ വിഷയം ചർച്ച ചെയ്യാൻ അവിടെ പിടിഎ മീറ്റിംഗ് നടക്കുകയാണ്.
സ്ഥലം എംഎൽഎയും കോൺഗ്രസ് നേതാവുമായ പ്രതാപവർമ്മ തമ്പാനും മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കാനല്ല വഷളാക്കാനാണ് യോഗത്തിൽ ഇയാൾ ശ്രമിച്ചത്. കുട്ടികളെ ഒരു കാരണവശാലും സ്‌കൂളിൽ തുടർന്ന് പഠിക്കാൻ അനുവദിക്കില്ലെന്ന് എംഎൽഎ നിലപാട് എടുത്തു. മറ്റു കുട്ടികൾക്ക് രോഗം പകരുമത്രേ. ഇതോടെ രക്ഷിതാക്കളും ഒറ്റക്കെട്ടായി. ഇതൊക്കെ ഞങ്ങൾ പകർത്തി.
എംഎൽഎയെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും അയാൾ വഴങ്ങിയില്ല. ഞങ്ങളോട് കയർത്തു. പിന്നീട് ഞങ്ങൾ ബെൻസന്റെയും ബെൻസിയുടെയും വീട്ടിൽ പോയി. ദയനീയമായിരുന്നു അവിടുത്തെ അവസ്ഥ. മരുന്നില്ല, ഭക്ഷണമില്ല… കടക്കാരും നാട്ടുകാരും അടുപ്പിക്കുന്നില്ല. ഒറ്റപ്പെടലിന്റെ തുരുത്തിൽ ഒരു കുടുംബം. നിസ്സഹായമായ കണ്ണുകളോടെ മരണം മുന്നിൽ കാണുന്ന രണ്ട് കുരുന്നുകൾ. അതൊക്കെ ഷൂട്ട് ചെയ്ത് ഞങ്ങൾ തിരുവനന്തപുരത്തേക്ക് മടങ്ങി. വാർത്ത എല്ലാവരും അതാത് ചാനലുകളിൽ എയർ ചെയ്തു. അത് സമൂഹ മനസാക്ഷിയെ ഉണർത്തി.
അന്ന് എകെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. ഞാനും റോയ് മാത്യുവും അദ്ദേഹവുമായി ബന്ധപ്പെട്ടു. കുട്ടികൾക്കും കുടുംബത്തിനും മുഖ്യമന്ത്രിയെ ഒന്നു സന്ദർശിക്കണം എന്ന ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രി സമ്മതിച്ചു. അങ്ങനെ ബെൻസനും ബെൻസിക്കും ഒപ്പം ഞാനും റോയ് മാത്യുവും രാജേഷ് ദിവാകറും മുഖ്യമന്ത്രിയുടെ ചേംബറിൽ എത്തി. കസേരയിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. റോയ് മാത്യു കുട്ടികളെ മുഖ്യമന്ത്രിയുടെ കസേരയ്ക്ക് അരികിലേക്ക് നീക്കി നിർത്തി. പെട്ടെന്നാണ് ആന്റണി ചാടി എഴുന്നേറ്റത്. അദ്ദേഹം കുട്ടികളിൽ നിന്ന് അകലം പാലിച്ച് ദൂരേയ്ക്ക് മാറി ഒതുങ്ങി നിന്നു. അങ്ങനെ നിന്നാണ് ആന്റണി അവരോട് സംസാരിച്ചത്.
കുട്ടികളെ തൊടാനോ ഒന്നു തലോടി ആശ്വസിപ്പിക്കാൻ പോലുമോ അദ്ദേഹം മുതിർന്നില്ല. ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. പിന്നീട് റോയ് മാത്യു ഹിന്ദുസ്ഥാൻ ലാറ്റക്‌സിന്റെ പിആർഒ ലാലു ജോസഫിനെ ബന്ധപ്പെട്ടു. കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായം ലാറ്റക്‌സിന് ചെയ്തുകൊടുക്കാൻ കഴിയുമോ എന്നായിരുന്നു അന്വേഷണം. അപ്പോൾ ലാലു ഒരു കാര്യം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി സുഷമ സ്വരാജ് അടുത്ത ദിവസം ലാറ്റക്‌സ് സന്ദർശിക്കാൻ എത്തുന്നുണ്ട്. വിഷയം അവരുടെ ശ്രദ്ധയിൽ പെടുത്താം.
അങ്ങനെ സുഷമ ലാറ്റക്‌സിലെത്തി. സന്ദർശനത്തിനിടെ ലാലു ബെൻസന്റെയും ബെൻസിയുടെയും കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. കുട്ടികളുടെ ചികിത്സ ഏറ്റെടുക്കാമെന്ന് അപ്പോൾത്തന്നെ സുഷമ വ്യക്തമാക്കി. പിറ്റേന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ സുഷമയുടെ പത്രസമ്മേളനം. അവർ ഡയസ്സിൽ ഇരുന്നപ്പോൾ ഞങ്ങൾ ബെൻസനെയും ബെൻസിയെയും കൊണ്ട് അവരുടെ അടുത്തെത്തി പരിചയപ്പെടുത്തി. ഒരു നിമിഷം വൈകിയില്ല… സുഷമ സ്വരാജ് രണ്ടുകുട്ടികളെയും വാരിപ്പുണർന്നു. നെറുകയിൽ മാറി മാറി ചുംബിച്ചു. ഞങ്ങളുടെ മനസ്സ് നിറഞ്ഞു. ആ ഒരു നിമിഷം നഷ്ടപ്പെട്ട മാതൃവാത്സല്യം ആ കുരുന്നുകൾ അനുഭവിച്ചിട്ടുണ്ടാകും.
ബെൻസനും ബെൻസിക്കുമുള്ള സഹായം പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചിട്ടാണ് സുഷമ മടങ്ങിയത്. അപ്പോൾ കുട്ടികളെ സ്‌കൂളിൽ കയറ്റില്ലെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് എംഎൽഎ പ്രതാപവർമ്മ തമ്പാനേയും കുരുന്നുകളെ തൊടാനറച്ച് പേടിച്ചു ദൂരെ മാറിനിന്ന കോൺഗ്രസ് മുഖ്യമന്ത്രി എകെ ആന്റണിയെയും ഓർത്തു എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
Discussion about this post