ധ്യേയാ ചിപ്പു
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ആര് വിജയിച്ചാലും, ആര് തോറ്റാലും കേരള രാഷ്ട്രീയത്തില്‍ അത് വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കില്ല. ഇ അഹമ്മദ് നേടിയ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം കൂടും എന്നാണ് മുസ്ലിം ലീഗിന്റെ അവകാശവാദം. നിലവിലെ സാഹചര്യത്തില്‍ ന്യൂനപക്ഷ മനസ്സ് എല്‍ഡിഎഫിനൊപ്പമാണെന്നും അതിനാല്‍ ഭൂരിപക്ഷം കുറയും എന്നാണ് എല്‍ഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. മുസ്ലംിലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് മേല്‍ സിപിഎം സ്ഥാനാര്‍ത്ഥി എബി ഫൈസല്‍ അട്ടിമറി വിജയം നേടുമെന്നത് സിപിഎം നേതാക്കളുടെ സ്വപ്നത്തില്‍ പോലുമില്ല എന്നതാണ് വാസ്തവം. ഫലത്തില്‍ കേരള ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലമൊന്നുമല്ല മലപ്പുറം ഉപതെരഞ്ഞെടുപ്പിലേത്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ വരാനിരിക്കുന്ന രാഷ്ട്രീയ സമവാക്യങ്ങളുടെ മാറ്റിയെഴുത്തിന് മുമ്പുള്ള ഡ്രസ് റിഹേഴ്സലാണ് മലപ്പുറത്ത് നടക്കുന്നത് എന്നതാണ് വാസ്തവം.
മലപ്പുറത്ത് നടക്കുന്നത് മുസ്ലിം-ലീഗ് സിപിഎം സൗഹൃദമത്സരമാണ് എന്ന വിലയിരുത്തല്‍ നോക്കുക. യാഥാര്‍ത്ഥ്യമെന്ന് എളുപ്പം കണ്ടത്താവുന്ന ഈയൊരു വിഷയത്തെ ചുറ്റിപറ്റി ചികയുമ്പോഴാണ് മലപ്പുറം തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്. അതിന് മുമ്പ് മലപ്പുറത്ത് സൗഹൃദ മത്സരം ഉണ്ടെന്ന് സ്ഥാപിക്കുന്നവരുടെ വാദമുഖങ്ങള്‍ ഒന്ന് പരിശോധിക്കാം.
കേന്ദ്രം ഭരണം ബിജെപി കയ്യാളിയതിന് ശേഷം നടക്കുന്ന കേരളത്തിലെ ആദ്യ ലോകസഭ തെരഞ്ഞെടുപ്പാണ് മലപ്പുറത്തേത്. കേന്ദ്രം ഭരിക്കുന്ന ബിജെപി കേരളത്തില്‍ വലിയ വളര്‍ച്ചയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനവും, പ്രചരണവും നടക്കുന്നത്. എന്നാല്‍ മലപ്പുറത്ത് വിജയത്തോളം എത്താവുന്ന ശക്തി ബിജെപിയ്ക്കില്ല എന്നത് ഇടത് വലത് മുന്നണികളെ മുഖാമുഖം നിരത്തിയുള്ള പോരാട്ടവേദിയായി മലപ്പുറത്തെ മാറ്റേണ്ടതാണ്. ഉപതെരഞ്ഞെടുപ്പായതിനാല്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഇരുപക്ഷവും തമ്മില്‍ ബലാബലം നിരക്കുന്ന സാഹചര്യമാണ് ഉണ്ടാവേണ്ടിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ സംഭവിച്ചത് അതല്ല. പി.കെ കുഞ്ഞാലികുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കി മലപ്പുറം തെരഞ്ഞെടുപ്പിന് മറ്റൊരു മാനം നല്‍കിയത് മുസ്ലിം ലീഗാണ്. കേരളത്തിലെ യുഡിഎഫ് പ്രതിപക്ഷം എന്ന നിലയില്‍ നിഷ്ക്രിയമാണ് എന്ന ആരോപണം മുന്നണിയിലെ കക്ഷികള്‍ക്കിടയില്‍ തന്നെ ഇരിക്കെയാണ്, മുന്നണിയിലെ പ്രബലനായ നേതാവിനെ ഡല്‍ഹിയിലേക്ക് പറിച്ച് നടാന്‍ ആ പാര്‍ട്ടി തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ കുഞ്ഞാലികുട്ടിയെ പോലുള്ള നേതാവിന് കാര്യമായി ഒന്നും ചെയ്യാനാവില്ല എന്നിരിക്കെ അദ്ദേഹം കേരളം വിടുന്നത് യുഡിഎഫിനെ ദുര്‍ബലപ്പെടുത്തും എന്നുറപ്പാണ്. ഫലത്തില്‍ സിപിഎമ്മിനും, പിണറായി വിജയനും മാത്രം ആശ്വസകരമാകുന്ന തീരുമാനമായിരുന്നു അത്.
ഇതോടെ മലപ്പുറത്ത് നടക്കുന്നത് അഡജ്സ്റ്റ്മെന്റ് മത്സരം മാത്രമാകും എന്ന വാര്‍ത്തകള്‍ പുറത്ത് വന്നു. കുഞ്ഞാലികുട്ടിയും, പിണറായി വിജയനും തമ്മിലുള്ള സൗഹൃദം മൂലം കുഞ്ഞാലികുട്ടിയ്ക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി ഉണ്ടാവില്ല എന്ന് വിവിധ മാധ്യമങ്ങള്‍ അന്ന് തന്നെ വാര്‍ത്ത നല്കി. ഈയൊരു സൂചന തെറ്റായില്ല എന്ന് തെളിയിച്ചു സ്ഥാനാര്‍ത്ഥി നിര്‍ണയം. ടി.കെ ഹംസ എന്ന പ്രബലനായ സ്ഥാനാര്‍ത്ഥിയെ മാറ്റി നിര്‍ക്കി. എബി ഫൈസല്‍ എന്ന ഡിവൈഎഫ്ഐ ജില്ല നേതാവിന് സ്ഥാനാര്‍ത്ഥി കുപ്പായം നല്കി എല്‍ഡിഎഫ് കുഞ്ഞാലികുട്ടിയ്ക്കെതിരെ പ്രബലരെ നിര്‍ത്താനില്ല എന്ന് സമ്മതിച്ചു. സൗഹൃദമത്സരം എന്ന ആരോപണം വെറും ആരോപണമല്ല എന്ന് വ്യക്തമായി. ടി.കെ ഹംസം തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിരസം പ്രകടിപ്പിച്ച് രംഗത്തെത്തി എന്നത് നിസ്സാരമല്ല. അവല്ബിള് പൊളിറ്റ് ബ്യൂറോയില്‍ പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനുമാണ് ടി.കെ ഹംസയുടെ പേര് വെട്ടിയത് എന്നാണ് പുറത്ത് വന്ന വിവരം. സംസ്ഥാന കമ്മറ്റിയിലെ പൊതുവികാരം രണ്ട് നേതാക്കള്‍ അട്ടിമറിച്ചുവെന്ന പ്രചരണവും ശക്തമാണ്.
ഇതിനിടയിലാണ് വ്യവസായ പ്രമുഖനായ അഷറഫിന്റെ വീട്ടില്‍ വച്ച് പിണറായി വിജയനും, പി.കെ കുഞ്ഞാലികുട്ടിയും നേരില്‍ കണ്ട് ചര്‍ച്ച നടത്തി എന്ന ആരോപണം പുറത്ത് വന്നത്. ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ മറ്റൊരു ലീഗ് നേതാവ് കൂടി പങ്കെടുത്തു. ബിജെപി നേതാവ് പല തവണ ഈ ആരോപണം പരസ്യമായി ഉന്നയിച്ചുവെങ്കിലും എതിര്‍ചേരിയിലെ രണ്ട് പക്ഷത്ത് നിന്നും പ്രതികരണം ഉണ്ടായില്ല. ഈ കൂടിക്കാഴ്ചയുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടാന്‍ തയ്യാറാണ് എന്നാണ് ബിജെപിയുടെ വെല്ലുവിളി.
കുറച്ചിടെയായി പിണറായി സര്‍ക്കാരിന വിമര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ മുസ്ലിം ലീഗോ-കുഞ്ഞാലികുട്ടിയോ കാര്യമായി ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മലപ്പുറത്തെ സൗഹൃദമത്സരം കൂടിയായപ്പോള്‍ മുസ്ലിം ലീഗ് ഇടത് അനുകൂല നിലപാടിലേക്ക് മാറുന്നു എന്ന അഭ്യൂഹം ശക്തമാവുകയാണ്.
ലീഗ് പോകുമോ എന്ന ആശങ്കയില്‍ കോണ്‍ഗ്രസ്
കടിച്ചതും പിടിച്ചതും പോകുമോ എന്ന ആശങ്കയിലും മിണ്ടാനാവാതെ കോണ്‍ഗ്രസ്
മലപ്പുറത്ത് പിണറായി വിജയന് കുഞ്ഞാലികുട്ടി സൗഹൃദം മുസ്ലിം ലീഗ് സിപിഎം സൗഹൃദ മത്സരത്തിന് വേദിയായി എന്ന വാര്‍ത്ത ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്നത് സിപിഎമ്മിനോ മുസ്ലിം ലീഗിനോ അല്ല. യുഡിഎഫിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനാണ്. സൗഹൃദ മത്സരമല്ല എന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വേദികളില്‍ ആവര്‍ത്തിച്ച് പറയുമ്പോഴും കോണ്‍ഗ്രസിന്റെ ഉള്ളു കാളുന്നുവെന്ന് വ്യക്തം. മുസ്ലിം ലീഗ് ഇടത് മുന്നണിയിലേക്ക് എന്ന അഭ്യൂഹം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നതിന്റ ഡ്രസ് റിഹേഴ്സലാണ് മലപ്പുറത്ത് നടക്കുന്നത് എന്ന തിരിച്ചറിവാണ് കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നത്. കുഞ്ഞാലികുട്ടി എന്തിന് മത്സരിക്കണം എന്ന ചോദ്യം കോണ്‍ഗ്രസ് നേതാക്കളുടെ മനസ്സിലുണ്ടെങ്കിലും അത് ആ പാര്‍ട്ടിയുടെ ആഭ്യന്തകാര്യമായതിനാല് പുറത്ത് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മലപ്പുറത്ത് വലിയ ജയം നേടി കുഞ്ഞാലികുട്ടി ഡല്‍ഹിയിലേക്ക് പറക്കുന്നതിനൊപ്പം മുസ്ലിം ലീഗ് ഇടത് പാളയത്തിലേക്ക് ചേക്കേറുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. വിഎം സുധീരന്റെ രാജിയും മറ്റ് ആഭ്യന്തര കലഹങ്ങളും മൂലം തകര്‍ച്ചയുടെ വക്കില്‍ നില്ക്കുന്ന കോണ്‍ഗ്രസ് ലീഗ് എന്ത് നിലപാട് എടുത്താലും പ്രതിരോധിക്കാനാവാത്ത അവസ്ഥയിലാണ്.
മുസ്ലിം ലീഗ് വന്നാല്‍ സിപിഐ പുറത്തേക്ക്
മുസ്ലിംലീഗ് വന്നാല്‍ ഇടത് മുന്നണിയില്‍ നിന്ന് സിപിഐയ്ക്ക് പുറത്തേക്ക് വഴിയൊരുങ്ങുമെന്ന വിലയിരുത്തലും പ്രസക്തമാണ്. മുന്നണിയ്ക്കുള്ളില്‍ നിന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സിപിഐ, പുറത്ത് സിപിഎമ്മിനെ രാഷ്ട്രീയമായി വിമര്‍ശിക്കുന്ന സിപിഐ.ഭരണത്തിന്റെ തുടക്കം മുതല്‍ പിണറായിയ്ക്കും സിപിഎമ്മിനും സിപിഐ വലിയ തലവേദനയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. സിപിഐ മന്ത്രിമാര്‍ പോരാ എന്നിങ്ങനെ സിപിഎം നേരിട്ട് ഏറ്റുമുട്ടാന്‍ തയ്യാറായെങ്കിലും സിപിഐ വിമര്‍ശനം തടയാനാവാത്ത അവസ്ഥയാണ്. സര്‍ക്കാരിന്റെ വിവാദമായ തീരുമാനങ്ങളെ എല്ലാം സിപിഐ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. അതിരപ്പള്ളി, കൊലക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവിനുള്ള ശുപാര്‍ശ തുടങ്ങിയ വിഷയങ്ങളില്‍ ഇപ്പോഴും സിപിഐ എതിര്‍ച്ചേരിയിലാണ്. ലോ അക്കാദമി വിഷയത്തില്‍ സിപിഐ ഉണ്ടാക്കിയ രാഷ്ട്രീയ പരിക്കും നിസ്സാരമല്ലെന്നാണ് സിപിഎം വിലയിരുത്തല്‍. മുസ്ലിം ലീഗ് മുന്നണിയിലേക്കെത്തിയാല്‍ സിപിഐ പതുക്കെ പുറത്താകും എന്ന രീതിയിലാണ് കരുക്കള്‍ നീങ്ങുന്നത്. രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സര്‍ക്കാരിന്റെ പത്ത് മാസത്തെ ഭരണത്തെ വിലയിരുത്തിയിരുന്നു. മന്ത്രിമാരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. സിപിഐ മന്ത്രിമാര്‍ ഭരണപരാജയമാണെന്ന വിലയിരുത്തലും സിപിഎമ്മിലുണ്ടായി. സിപിഐയുടെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ല എന്നാണ് യോഗം വിലയിരുത്തിയത്. മുന്നണി സമവാക്യങ്ങളില്‍ മാറ്റം വരും എന്നതിന്റെ പരോക്ഷ സൂചനയായി സിപിഎം അംഗങ്ങളുടെ വിലയിരുത്തലുകള്‍. മുന്നാര്‍ കയ്യേറ്റം ഉള്‍പ്പടെ ഉള്ള വിഷയങ്ങളില്‍ സിപിഐ-സിപിഎം ഏറ്റുമുട്ടലിന് വഴിയൊരുങ്ങുമെന്നും, അതിന്റെ തുടര്‍ച്ചയായി സിപിഐ മുന്നണി വിടേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും വിലയിരുത്തലുണ്ട്.
മനസ്സ് മാറുന്ന ലീഗ്-എല്ലാം ബിജെപിയ്ക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തും
ബിജെപിയ്ക്കെതിരെ രാഷ്ട്രീയ ബദല്‍ എന്ന ആശയം മുന്‍നിര്‍ത്തി മുസ്ലിംലീഗിനെ എല്‍ഡിഎഫിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ മുസ്ലിം സമുദായം തങ്ങള്‍ക്കെതിരാവും എന്ന ആശങ്ക മുസ്ലിം ലീഗിനും ഉണ്ട്. ബിജെപിയെ കേരളത്തില്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല എന്നാണ് ലീഗിന്റെ വിലയിരുത്തല്‍. സംഘപരിവാര്‍ അനുകൂല നിലപാടുമായാണ് രമേശ് ചെന്നിത്തലയും മറ്റും മുന്നോട്ട് പോകുന്നതെന്ന പരിഭവം ലീഗിനുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അണികളില്‍ നിന്ന ് വലിയ കൊഴിഞ്ഞ് പോകല്‍ ഉണ്ടെന്ന് മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി ന്യൂനപക്ഷം ചിന്തിച്ചത് പാര്‍ട്ടിയുടെ നിലപാടുകളിലുള്ള വീഴ്ചയാണെന്ന വിമര്‍ശനം പാര്‍ട്ടി യുവനേതൃത്വം ഉയര്‍ത്തിയിരുന്നു. ഇത് ഗൗരവമായി തന്നെയാണ് മുസ്ലംി ലീഗ് നേതൃത്വം എടുക്കുന്നത്. ബിജെപിയുടെ വളര്‍ച്ച തടയാന്‍ സിപിഎമ്മിനെ കഴിയു എന്ന വാദം മുന്‍നിര്‍ത്തി എല്‍ഡിഎഫ് പ്രവേശനത്തെ ന്യായീകരിക്കാന്‍ കഴിയുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.
അടുത്ത ലോകസഭ തെരഞ്ഞടുപ്പിന് മുമ്പ് കേരളത്തില്‍ മുന്നണി സമവാക്യം മാറുമെന്നും, അതോടെ കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തില്‍ വല്ലാത്ത പ്രതിസന്ധിയിലേക്ക് പതിക്കുമെന്നും ഉള്ള വിലയിരുത്തല്‍ ഏറെ പ്രസക്തമാണ്. മലപ്പുറം വഴി മുസ്ലിംലീഗിനെ മുന്നണിയിലേക്ക എത്തിക്കാന്‍ സിപിഎമ്മും, സ്വയം പൊരുതി തകരുന്ന കോണ്‍ഗ്രസ് പാളയം വിടുന്നതാണ് രാഷ്ട്രീയ നിലനില്പിന് നല്ലത് എന്ന ചിന്തയില്‍ മുസ്ലിം ലീഗും എത്തുമ്പോള്‍ വീ്ണ്ടും മുസ്ലിം-ലീഗ് സിപിഎം ബാന്ധവത്തിന് കളമൊരുങ്ങും. വിഎസ് അച്യുതാനന്ദനും, സിപിഐയും എന്ത് നിലപാട് സ്വീകരിക്കും എന്ന ചോദ്യം ബാക്കിയാണെങ്കിലും അതിന് ഇത്തരം മാറ്റങ്ങളില്‍ വിലങ്ങു തടിയാകാനുള്ള ശക്തി ഉണ്ടാവില്ല.
Discussion about this post