കണ്ണൂര്‍: മൂന്നാറിലെ കൈയേറ്റ വിവാദത്തില്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ പട്ടയം വ്യാജമാണോയെന്ന് പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മൂന്നാറിലെ കൈയേറ്റക്കാര്‍ കോണ്‍ഗ്രസുകാരാണെന്നും ഇവരെ പുറത്താക്കാന്‍ കോണ്‍ഗ്രസ് നേതാവ് എംഎം ഹസന് തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.
എസ്. രാജേന്ദ്രന്റേത് വ്യാജപട്ടയമാണെന്നും പൊതുമരാമത്ത് വകുപ്പ് പുറമ്പോക്കിലുള്‍പ്പെടുന്ന സ്ഥലത്താണ് അദ്ദേഹം വീട് നിര്‍മ്മിച്ചതെന്നുമാണ് ആരോപണം. എന്നാല്‍ എട്ടുസെന്റ് ഭൂമി തനിക്കുണ്ടെന്നും അതിന് പട്ടയം ലഭിച്ചിട്ടുണ്ടെന്നുമാണ് രാജേന്ദ്രന് വിശദമാക്കുന്നത്.
എന്നാല്‍ രാജേന്ദ്രന്റെ വാദം പൊളിയുന്ന വിവരാവകാശ രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 2000-ല്‍ തന്റെ വീടിന് പട്ടയം ലഭിച്ചെന്നായിരുന്നു രാജേന്ദ്രന്റെ അവകാശവാദം. എ.കെ മണി ലാന്‍ഡ് ആസൈന്മെന്റ് കമ്മിറ്റി ചെയര്‍മാനായിരുന്ന കാലയളവിലാണ് തനിക്ക് പട്ടയം ലഭിച്ചതെന്നായിരുന്നു വിശദീകരണവും. അതേസമയം രാജേന്ദ്രന് പറഞ്ഞ വര്‍ഷത്തില്‍ ലാന്‍ഡ് അസൈന്മെന്റ് കമ്മിറ്റി കൂടിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരാവകാശ രേഖകള്‍ പറയുന്നത്. 2000 മുതല്‍ 2003 വരെയുളള വര്‍ഷങ്ങളില്‍ ലാന്‍ഡ് അസൈന്മെന്റ് കമ്മിറ്റി കൂടിയതായുളള രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ദേവികുളം തഹസില്‍ദാര്‍ ഓഫിസില്‍ നല്കിയ മറുപടി.
വിവരാവകാശ രേഖയെ തള്ളിക്കൊണ്ടായിരുന്നു എംഎല്‍എ നേരത്തെ പ്രതികരിച്ചിരുന്നത്. താന്‍ കൂടിയ അംഗമായ കമ്മിറ്റിയാണ് ചേര്‍ന്നത്. ഇന്നത്തെ തഹല്‍സിദാര്‍ക്ക് അതിനെക്കുറിച്ച് അറിയണമെന്നില്ല.അവിടെ അതിന്റെ രേഖകളില്ല എന്നതിന് താന്‍ കുറ്റക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ റവന്യുവകുപ്പ് രാജേന്ദ്രന്റെ പട്ടയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
മൂന്നാര്‍ ടൗണിലെ ഇക്കാനഗര്‍ എന്നറിയപ്പെടുന്ന സ്ഥലത്താണ് രാജേന്ദ്രന്റെ വീട്. വൈദ്യുതി ബോര്‍ഡിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഈ സ്ഥലത്ത് പത്തേക്കര്‍ ഭൂമി രാജേന്ദ്രന് കയ്യേറിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന് വില്ലേജിലെ സര്‍വെനമ്പര്‍ 629 പ്രകാരം എസ് രാജേന്ദ്രന്റെ വീടിരിക്കുന്ന സ്ഥലം പൊതുമരാമത്ത് പുറമ്പോക്കിലാണെന്നും ഇവിടെ ആര്‍ക്കും പട്ടയം നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഉല്‍പ്പെടെയുളളവര്‍ ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം പുതിയ മദ്യനയം മൂന്നുമാസത്തിനകം പ്രഖ്യാപിക്കുമെന്നും കോടിയേരി പറഞ്ഞു. അതിനുളളില്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കും. ഇപ്പോഴത്തെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post