വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ആദ്യ കൂടിക്കാഴ്ച ഇന്ന് നടക്കും. ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി ക്ഷണിക്കപ്പെട്ട രാഷ്ട്രത്തലവനെന്ന രാഷ്ട്രീയമായും നയതന്ത്രപരമായും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കൂടിക്കാഴ്ചയാണിത്.
യഥാര്‍ഥ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു എന്ന് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അഞ്ച് മണിക്കൂറോളം നീളുന്ന കൂടിക്കാഴ്ചയില്‍ എച്ച്-1 ബി വിസ നിയന്ത്രണവും വംശീയ അതിക്രമവും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. സുപ്രധാനവും തന്ത്രപരവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മോദി നേരത്തേ വ്യക്തമാക്കിയിരുന്നു.
ട്രംപ് അധികാരത്തിലെത്തിയ ശേഷം അമേരിക്കയുടെ നയതന്ത്രനയങ്ങള്‍ മാറി വരുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതേ രീതിയില്‍ തുടരാനാകുമോ എന്നു കൂടി നിശ്ചയിക്കുന്നതാകും കൂടിക്കാഴ്ച. എന്നാല്‍ കൂടിക്കാഴ്ചയോടെ ഇന്ത്യയുമായി നല്ല ബന്ധത്തിന് തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാമ്പ്. മോദിയും ട്രംപും ഇതിനകം മൂന്നു തവണ ഫോണില്‍ സംഭാഷണം നടത്തിയിട്ടുണ്ട്. പ്രതിരോധം, തീവ്രവാദം, ഊര്‍ജ്ജം എന്നീ മൂന്നു വിഷയങ്ങളിലൂന്നിയാകും ചര്‍ച്ച. എച്ച്-1 ബി വിസച്ചട്ടങ്ങള്‍ ട്രംപ് ഭരണകൂടം കടുപ്പിച്ചത് ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യയെയാണ്. അതിനാല്‍ ഇക്കാര്യം ട്രംപിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇക്കാര്യത്തില്‍ ഇളവ് ലഭിച്ചാല്‍ അത് വലിയ നയതന്ത്ര നേട്ടമാകും.
തീവ്രവാദ വിഷയത്തില്‍ പാകിസ്താനെതിരായ ട്രംപിന്റെ നിലപാട് ഇന്ത്യക്ക് അനുകൂലമാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളിലും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇരു രാജ്യങ്ങളും തമ്മില്‍ സംയുക്ത ഇടപെടലിന് ചര്‍ച്ചയില്‍ സാധ്യത തെളിയുമെന്നാണ് കരുതുന്നത്.
മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായ 22 അത്യാധുനിക പ്രിഡേറ്റര്‍ ഗാര്ഡിയന് ഡ്രോണുകള്‍(ആളില്ലാ വിമാനങ്ങള്‍) ഇന്ത്യക്ക് നല്കാന് അമേരിക്കന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് യു.എസ് അറിയിപ്പു നല്കി കഴിഞ്ഞു. നാറ്റോയ്ക്ക് പുറത്തുള്ള രാജ്യത്തിന് യു.എസ് ആദ്യമായാണ് ഡ്രോണുകള്‍ വില്‍ക്കുന്നത് എന്ന പ്രത്യേകതയും ഇടപാടിനുണ്ട്.
ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബറാക് ഒബാമയുടെ നയം ട്രംപും പിന്തുടരുന്നതോടൊപ്പം നയതന്ത്ര-പ്രതിരോധ മേഖലയില്‍ ബന്ധം ശക്തമാകുമെന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പുള്ള യു.എസിന്റെ അനുകൂല നിലപാടുകള്‍ നല്‍കുന്നത്.
കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ ഡി.സിയിലെത്തിയ പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് വെര്‍ജീനിയയില്‍ ഇന്ത്യക്കാരെ അഭിമുഖീകരിച്ച ശേഷമാണ് കൂടിക്കാഴ്ചയ്ക്കായി വൈറ്റ് ഹൗസിലെത്തുന്നത്.
ഇരുവരും അഞ്ചു മണിക്കൂറോളം ഒന്നിച്ചു ചിലവഴിക്കും. ഇരുവരും നടത്തുന്ന സംഭാഷണത്തിനു ശേഷം ഉന്നത ഉദ്യോഗസ്ഥരോടൊപ്പവും ചര്‍ച്ച നടത്തുന്നുണ്ട്. ശേഷം വൈറ്റ് ഹൗസില്‍ നടക്കുന്ന പ്രത്യേക വിരുന്നിലും മോദി പങ്കെടുക്കും.
Discussion about this post