ബെയ്ജിങ്: സിക്കിമിലെ ദോക് ലാ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം നിർണായകമാകുമെന്ന് വിലയിരുത്തൽ. ഈ മാസം 27–28 തിയതികളിൽ ചൈനയിൽ വച്ച് നടക്കുന്ന യോഗത്തിൽ ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ചൈനീസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഒരുക്കുന്ന ചടങ്ങിൽ ഇന്ത്യ പങ്കെടുക്കുമ്പോൾ, സിക്കിമിലെ പ്രശ്നങ്ങൾ അവിടെ ചർച്ചയാവുകയും പരിഹാരത്തിന് നീക്കമുണ്ടാകുകയും ചെയ്യുമെന്നാണ് കരുതുന്നത്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. ദോവലിന്റെ ചൈനാ സന്ദർശനം നിർണായകമാണെന്നും ഇന്ത്യ–ചൈന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്നതാണെന്നും ഈ വിഷയത്തിൽ വിദഗ്ധനായ മാ ജിയാലി നിരീക്ഷിക്കുന്നു. ചൈനീസ് മാധ്യമങ്ങൾ ഉൾപ്പെടെ ഇന്ത്യയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴാണ് ഇത്തരമൊരു നിരീക്ഷണമെന്നത് ശ്രദ്ധേയമാണ്.
ചൈനീസ് പ്രതിനിധിയും അജിത് ദോവലും തമ്മിൽ ദോക് ലാ വിഷയം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജിയാലി വ്യക്തമാക്കി. ഇത് ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് സഹായകമാകും. സൈന്യത്തെ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നീക്കങ്ങൾ ഇരുകൂട്ടരും നടത്തിയേക്കുമെന്നും മാ ജിയാലി പറഞ്ഞു. പ്രശ്നത്തിൽ ഉടൻ തീരുമാനമെടുക്കാൻ സാധിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങളെയും അത് മോശമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 16ന് ആണ് ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ തർക്കം തുടങ്ങിയത്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്ഷനിലാണ് ഇപ്പോൾ പ്രശ്നം. ദോക് ലായിൽ ചൈന റോഡു നിർമിക്കാൻ തീരുമാനിച്ചതായിരുന്നു തർക്കകാരണം. ഇവിടെ റോഡു നിർമിച്ചാൽ വടക്കു–കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ചൈനയ്ക്ക് പെട്ടെന്ന് പ്രവേശിക്കാനാകുമെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. അതിർത്തിയിലെ തൽസ്ഥിതി ലംഘിച്ചതു ചൈനയാണെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്. എന്നാൽ, ഇന്ത്യൻ സൈന്യമാണ് അതിർത്തി ലംഘിച്ചതെന്നാണ് ചൈനയുടെ ആരോപണം. സംഘർഷത്തെ തുടർന്ന് ഇരു സൈനിക വിഭാഗവും ശക്തി വർധിപ്പിച്ചിരിക്കുകയാണ്.
Discussion about this post