തൊടുപുഴ: പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് പൊലീസുദ്യോഗസ്ഥർക്ക് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദനം. എസ്എഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറി എം.എസ്.ശരത്തിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് എഎസ്ഐ ഉൾപ്പെടെ മൂന്നു പൊലീസുകാരെ ആക്രമിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അക്രമത്തിന്റെ വിഡിയോ പുറത്തെത്തിയതിനെ തുടര്‍ന്ന് പൊലീസ് തലപ്പത്തു നിന്നുള്ള അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെ തൊടുപുഴ പൊലീസ് സ്റ്റേഷനു മുന്നിലെ പ്രവേശന കവാടത്തിൽ വച്ചായിരുന്നു സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പ്രവേശനകവാടത്തിനു മുന്നിൽ നിൽക്കുകയായിരുന്ന തൊടുപുഴ ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥികളെ ലക്ഷ്യംവച്ചായിരുന്നു 20 എസ്എഫ്ഐ പ്രവർത്തകർ എത്തിയത്. ഇവർ തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇത് സംഘർഷത്തിലേക്കു നീങ്ങിയതോടെ തടയാൻ ശ്രമിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർക്കു നേരെയായിരുന്നു ആദ്യ ആക്രമണം.
ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംഘം വളഞ്ഞുവച്ച് പൊലീസുകാരനു നേരെ ആക്രോശിക്കുകയും തള്ളിയിടുകയുമായിരുന്നു. കൂട്ടത്തോടെ മർദിക്കുകയും ചെയ്തു. ഇതിനിടെ, സംഘത്തിലെ ഒരു യുവാവ് എഎസ്ഐയെ ശക്തമായി ഇടിക്കുകയായിരുന്നു.
Discussion about this post