![](https://braveindianews.com/wp-content/uploads/2017/11/bindu-pf.jpg)
സിപിഎം എന്നാല്‍ കേരളത്തില്‍ കണ്ണൂര്‍ സിപിഎം എന്നായിട്ട് കാലമേറയായി. വിഎസ് അച്യുതാനന്ദനെ വെട്ടിനിരത്താന്‍ പിണറായി വിജയന് മുന്നില്‍ നിര്‍ത്തിയ തേരാളികളായ ജയരാജന്മാരും, കോടിയേരിയും ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോബിയുടെ വി.എസ് വേട്ടയില്‍ തകര്‍ന്നടിഞ്ഞത് കേരളം മുഴുവനുള്ള വിഎസ് പക്ഷമായിരുന്നു. വാഗ്ദാനങ്ങള്‍ നല്കി അനുനയിപ്പിച്ചും, വഴങ്ങാത്തവരെ അടിച്ചൊതുക്കിയും കണ്ണൂര്‍ നേതാക്കള്‍ മുന്നേറിയപ്പോള്‍ അത് സിപിഎമ്മിനുള്ളില്‍ പിണറായി വിജയന്റെ സമ്പൂര്‍ണ ആധിപത്യത്തിന് വഴിവച്ചു. വിഎസിനെതിരെ എല്ലാ പാര്‍ട്ടി തെരഞ്ഞെടുപ്പു കാലത്തും തന്ത്രം മെനഞ്ഞ് രംഗത്തിറങ്ങാറുള്ള കണ്ണൂര്‍ നേതാക്കള്‍ക്ക് പക്ഷേ ഇത്തവണ വി.എസ് എതിരാളിയെ അല്ല. കഴിഞ്ഞ പാര്‍ട്ടി തെരഞ്ഞെടുപ്പോടെ വിഎസ് പക്ഷത്തെ പരിപൂര്‍ണമായും അരുക്കാക്കിയിരുന്നു. എന്നാല്‍ ഇത്തവണ കണ്ണൂരില്‍ കളി വേറെയാണ്. അന്ന് പാര്‍ട്ടിയില്‍ വിഭാഗങ്ങള്‍ രണ്ടോ മൂന്നോ ആയിരുന്നെങ്കില്‍ ഇന്നത് നാലോ അഞ്ചോ ആയി വളര്‍ന്നിരിക്കുന്നു.
പോയ വാരത്തെ ഒരു പ്രധാന വാര്‍ത്തയായിരുന്നു കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെതിരെ സിപിഎം സംസ്ഥാന കമ്മറ്റിയില്‍ നടന്ന ചര്‍ച്ച. സ്വയം മഹത്വത്ക്കരിക്കുന്നു ജയരാജന് എന്നും, അതിനെതിരെ നടപടി ഉണ്ടാവുമെന്നും ആയിരുന്നു സംസ്ഥാന കമ്മറ്റി യോഗത്തിന് ശേഷം പുറത്ത് വന്ന വാര്‍ത്ത. സംഭവം പിറ്റേദിവസം ജയരാജന് നിഷേധിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുമെന്നായിരുന്നു ജയരാജന്റെ വിശദീകരണം. പാര്‍ട്ടി നടപടിയ്ക്ക് കാരണമായ ഷോര്‍ട്ട് ഫിലിം എടുത്തത് താനല്ലെന്ന് ജയരാജന് വ്യക്തമാക്കുകയും ചെയ്തു. നായനാര്‍ അക്കാദമിയ്ക്ക് മുന്നിലെ പതാക ഉയര്‍ത്തല്‍ മുതല്‍, പിണറായിയെ നയിക്കുന്ന തേരാളിയായ കൃഷ്ണനായി ജയരാജനെ അവതരിപ്പിക്കുന്ന ഫ്ലക്സ് വരെ മനസില്‍ തെളിഞ്ഞെങ്കിലും ജയരാജന് വിദഗ്ധമായി തലയുയര്‍ത്തി നിന്നു.
സിപിഎം വ്യക്തിപൂജയ്ക്ക് എതിരാണെന്ന മട്ടില്‍ അഭിമാനത്തോടെ സിപിഎം സൈബര്‍ പോരാളികള്‍ വാര്‍ത്ത ഏറ്റെടുത്തെങ്കിലും സംഗതി ഏശിയില്ല. ജയരാജനെതിരെ നടപടി വന്നാല്‍ കണ്ണൂരില്‍ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്ന് നേതൃത്വത്തിന് വ്യക്തമായി. അണികള്‍ രഹസ്യമായി ജയരാജനെ പിന്തുണച്ച് രംഗത്തെത്തി. ജയരാജനാണ് കണ്ണൂരിലെ സിപിഎം എന്ന് വരെയായി കാര്യങ്ങള്‍. ഫലത്തില്‍ പിണറായിക്ക് ശേഷം സിപിഎം ഭരിക്കാന്‍ കെല്പുള്ള ഏകനേതാവ് പി ജയരാജന് മാത്രമാണ് എന്ന രീതിയില്‍ ചര്‍ച്ചകള്‍ എത്തി. സ്വയം പുകഴ്ത്തലില്‍ തുടങ്ങിയ തന്ത്രം പാര്‍ട്ടി ഏരിയാ കമ്മറ്റി തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഫലം കണ്ടു തുടങ്ങി എന്ന സന്തോഷത്തിലായി ജയരാജനെ പിന്തുണക്കുന്നവര്‍. ജയരാജന് ഇച്ഛിച്ചതും, പാര്‍ട്ടി കല്പിച്ചതും ഒന്ന് എന്ന മട്ടില്‍ കാര്യങ്ങള്‍ മാറിമറിയുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് പിണറായി കോടിയേരി പക്ഷ നേതാക്കള്‍.
എന്തിനാണ് ഈ സമയത്ത് ജയരാജനെതിരെ നേതൃത്വം രംഗത്തെത്തിയത്, വാര്‍ത്തയാക്കി ചര്‍ച്ചയാക്കാന്‍ മാത്രം എന്തിനാണ് വാര്‍ത്ത ചോര്‍ത്തി നല്‍കിയത് എന്ന ചോദ്യം രാഷ്ട്രീയ കേരളത്തിന്റെ മനസ്സില്‍ ഉയര്‍ന്നിട്ടുണ്ടാവണം. വെറുമൊരു ചര്‍ച്ച എന്ന രീതിയില്‍ സംഭവത്തെ ചുരുക്കി കാണുന്നത് വെറും വിഡ്ഢിത്വമാണെന്ന് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും മനസ്സിലാകും.
സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി, ലോക്കല്‍ സമ്മേളനങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് ജയരാജന്റെ സ്വയം മഹത്വത്ക്കരണം ചര്‍ച്ചയായത്. കണ്ണൂരില്‍ ജയരാജന്റെ അപ്രമാദിത്വം അരക്കിട്ട് ഉറപ്പിക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് താഴെ തട്ടിലുള്ള സമ്മേളനങ്ങളും, തെരഞ്ഞെടുപ്പുകളും സാക്ഷിയായത്. ഇ.പി ജയരാജനെ വെട്ടിയ പിണറായി തന്ത്രം കണ്ണൂരില്‍ ഉണ്ടാക്കിയ ഭിന്നതയും, കോടിയേരിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുള്ള മോശം പ്രകടനവും പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കപ്പെട്ടു. കണ്ണൂര്‍ ഒറ്റക്കെട്ടായി പി ജയരാജന് പിന്നില്‍ എന്ന പോലെ കാര്യങ്ങള്‍ നടന്നു. ഏരിയാ കമ്മറ്റികളും, ജില്ല കമ്മറ്റിയും ഇനി ജയരാജന് പക്ഷക്കാരുടെ ആധിപത്യത്തിലേക്ക് മുഴുവനായും പറിച്ചു നടപ്പെടും. പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടിയിലുണ്ടായിരുന്ന പിടി അയയുന്നു എന്ന തിരിച്ചറിവ് സിപിഎം സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടാക്കിയ അസ്വസ്ഥത ചെറുതല്ല. പി ജയരാജന് ഇത്തവണ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ചരടുവലിക്കുന്നു എന്ന ഈ ആശങ്ക തന്നെയാണ് വിഷയത്തില്‍ പരസ്യമായ ചര്‍ച്ച എന്ന അവസ്ഥയിലെത്തിച്ചത്. പാര്‍ട്ടി അണികളില്‍ കൃത്യമായി വിഷയം എത്തിച്ച് ജയരാജനെ വെട്ടാനുള്ള നീക്കമാണ് നടന്നത്.
പാര്‍ട്ടിയില്‍ സീനിയറും പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവുമായ ഇ പി ജയരാജനാണ് പി ജയരാജന്റെ നീക്കങ്ങളില്‍ ഏറെ അസ്വസ്ഥത. കോടിയേരി , ഇപി ജയരാജന് , പികെ ശ്രീമതി തുടങ്ങിയവര്‍ക്ക് ജയരാജന് കണ്ണൂരിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാകുന്നതില്‍ ഏറെ എതിര്‍പ്പുകളുണ്ട്. പാര്‍ട്ടിയില്‍ ജയരാജന് തനിക്ക് മേലെ വളരുകയാണോ എന്ന ആശങ്ക പിണറായി വിജയനും ഉണ്ട്. ഫലത്തില്‍ മൂന്നും നാലും വിഭാഗങ്ങളാണ് സിപിഎമ്മിന് കണ്ണൂരില്‍ മാത്രമുള്ളത്.
കണ്ണൂരിനും പുറത്തും പി ജയരാജനെ പിന്തുണക്കുന്ന നേതാക്കളുടെ എണ്ണം കൂടിയേക്കും എന്ന ആശങ്ക മുകളില്‍ പറഞ്ഞ സംഘത്തിനുണ്ട്. പി ജയരാജന് പുറമെ ഡോ. തോമസ് ഐസക്കാണ് സസ്ഥാന നേതൃത്വത്തിലെ പ്രമുഖരുടെ കണ്ണിലെ മറ്റൊരു കരട്. ഭരണ വൈദഗ്ധ്യത്തില്‍ പിണറായിയെ കവച്ചുവെക്കുന്നു എന്നതാണ് തോമസ് ഐസകിന്റെ ‘പോരായ്മ’. നവ ലിബറിലിസ്റ്റുകള്ക്ക് പ്രിയങ്കരനായ ഐസകിനെ വാഷ്ടിംഗടണ് പോസ്റ്റിലെ കമ്മ്യൂണിസ്റ്റുകളുടെ ലോകത്തെ സ്വര്‍ഗ്ഗമാണ് കേരളം എന്ന ലേഖനം വന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ ശാസിച്ചിരുന്നു. ലേഖനത്തില്‍ ആദ്യവസാനം ക്വോട്ട് ചെയ്തത് തോമസ് ഐസകിനെ ആയിരുന്നു. ആലപ്പുഴയില്‍ തോമസ് ഐസക്, ജി സുധാകരപക്ഷങ്ങള് പരസ്പരം പോര്‍വിളിയില്‍ തന്നെയാണ് ഇത്തവണയും. ഇതും സിപിഎമ്മിനെ അസ്വസ്ഥപ്പെടുത്തുന്ന ഘടകമാണ്. ഈ പക്ഷങ്ങള്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് എടുക്കുമെന്ന സംശയവും തുടരുകയാണ്.
ആര്‍എസ്എസ്-ബിജെപി വളര്‍ച്ചയെ തടയാന്‍ പി ജയരാജനെ പോലുള്ള ശക്തനായ ഒരു നേതാവ് തന്നെ സംസ്ഥാന നേതൃത്വം കയ്യാളണമെന്ന് വിശ്വാസിക്കുന്ന വലിയൊരു വിഭാഗം അണികളുണ്ട്. പിണറായിയ്ക്ക് ശേഷം സിപിഎമ്മിലെ ഏറ്റവും ശക്തനായ നേതാവാണ് പി ജയരാജന് എന്നാണ് ഇവരുടെ വാദം. പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ ഈ അഭിപ്രായം വോട്ടു രൂപത്തിലാക്കാനും, അതിനെ ചെറുക്കാനും ഉള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഫലത്തില്‍ സിപിഎമ്മില്‍ മുന്‍ തെരഞ്ഞെടുപ്പ് കാലത്ത് രണ്ട് വിഭാഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് നാലോ അഞ്ചോ ആയി മാറിയിരിക്കുന്നു. ഇവര്‍ തമ്മിലുള്ള തമ്മിലടിയുടെ ആദ്യ പ്രതിഫലനമാണ് പി ജയരാജനും, തോമസ് ഐസകിനും എതിരെ സംസ്ഥാന കമ്മറ്റിയില്‍ ഉയര്‍ന്ന എതിര് സ്വരങ്ങള്‍. പിണറായി വിജയന് പങ്കെടുത്ത പരിപാടിയില്‍ ജയരാജനെ പ്രസംഗത്തിന് വിളിച്ചപ്പോള്‍ മുഴങ്ങിയ വന്‍ ആരവം ഏതൊക്കെ നേതാക്കളുടെ ഉറക്കം കെടുത്തിയിരിക്കുന്നു എന്ന് കണ്ട് തന്നെ അറിയേണ്ടി വരും.
Discussion about this post